അക്ഷര വെളിച്ചത്തിലേക്കുള്ള ചെവടുവെപ്പ്
- Posted on September 08, 2021
- Ezhuthakam
- By Sabira Muhammed
- 258 Views
2021ലെ അന്താരാഷ്ട്ര സാക്ഷരത ദിനം മുന്നോട്ടുവെക്കുന്നത് 'മനുഷ്യകേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായുള്ള സാക്ഷരത: ഡിജിറ്റൽ വിഭജനം കുറക്കുക' എന്ന വിഷയമാണ്. (''Literacy for a human-centred recovery: Narrowing the digital divide')

1965സെപ്റ്റംബർ 8 ന് ഇറാനിലെ തെഹ്റാനിൽ നിരക്ഷരത നിർമാർജനത്തെക്കുറിച്ച് ആലോചിക്കാൻ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം ചേർന്നു.
ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് അന്ന് യുനെസ്‌കോ നിർദ്ദേശിച്ചു.ഇതിന്റെ സ്മരണാർത്ഥമാണ് ലോകവ്യാപകമായി 1966 മുതൽ സെപ്റ്റംബർ എട്ട് ലോക സാക്ഷരത ദിനമായി ആചരിച്ച് തുടങ്ങിയത്.
കേരളം അക്ഷര വെളിച്ചത്തിലേക്ക് നടന്ന വഴികളിലൂടെ...
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത നിരക്ഷരരെ എഴുത്തും വായനയും പഠിപ്പിക്കാന്‍ യുവാക്കള്‍ തുനിഞ്ഞ് ഇറങ്ങിയ കാലം. വിശപ്പ് മൂത്ത മനുഷ്യര്‍ തീ പിടിച്ച അക്ഷരങ്ങളെ തിന്ന് വിശപ്പടക്കിയ ദിവസങ്ങൾ. ആഴകടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്നവരെ അക്ഷരം പഠിപ്പിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ വളളത്തില്‍ കയറി. ഇടിമുറികളായിരുന്ന പോലീസ് സ്റ്റേഷനുകളും, സര്‍ക്കാര്‍ ഓഫീസുകളും, പാടവരമ്പുകളും പാഠ്യശാലകളായി.
പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയ്യിലെടുക്കാന്‍ ബെർതോൾഡ് ബ്രെഹ്ത് പറഞ്ഞതിനെ മുല്ലനേഴി മാഷ് അതിമനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു, കേരളത്തിന്‍റെ തെരുവുകളെ ഇളകിമറിച്ച കലാജാഥകളില്‍ അത് ഉശിരോടെ മുഴങ്ങി. അക്ഷര തീ കേരളത്തിന്‍റെ നഗരഗ്രാമാന്തരങ്ങളിൽ കത്തി ജ്വലിച്ചു. സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയലാണെന്ന വിദ്യാഭ്യാസചിന്തകന്‍ പൌലോഫ്രെയറിന്‍റെ വാക്കുകള്‍ നാട്ടിലും നഗരത്തിലും അലയടിച്ചു.
സാക്ഷരതാപ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ ഇതിഹാസ എഴുത്തുകാരന്‍ മുല്‍ക്ക് രാജ് ആനന്ദിനെയും കേരളത്തിലെ വിഖ്യാത എഴുത്തുകാരെയും സാക്ഷി നിര്‍ത്തി അക്ഷരം സായത്തമാക്കിയ ചേലക്കോടന്‍ ആയിഷ കേരളത്തെ സമ്പൂർണ സാക്ഷരതാ കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ പിറന്നത് മലയാളി അഭിമാനത്തോടെ ഓർത്തെടുക്കുന്ന ചരിത്രമായിരുന്നു.