ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും, ജി ആർ ഇന്ദുഗോപൻ
- Posted on August 02, 2021
- Ezhuthakam
- By Swapna Sasidharan
- 344 Views
പ്രേമം സിനിമയിലെ വിനയ് ഫോർട്ടിന്റെ ശൈലിയിൽ പറഞ്ഞാൽ 'ഇന്ദുഗോപന്റെ എഴുത്ത് സിംപിൾ ആണ്, പക്ഷേ പവർഫുളുമാണ് '

'ഡച്ചു ബംഗ്ലാവിലെ പ്രേതരഹസ്യ'ത്തിന് ശേഷം ജി ആർ ഇന്ദു ഗോപന്റെതായി വായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകൻമാരും.
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും, പുഷ്പവല്ലിയും യക്ഷി വസന്തവും, ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ എന്നിങ്ങനെ മൂന്നു കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
1. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരുമെന്ന കഥയിലൂടെ ഇന്ദുഗോപൻ വായനക്കാർക്ക് മുൻപിൽ വരച്ചിട്ടിരിക്കുന്ന ചിത്രങ്ങൾ പുണ്യാളൻ ദ്വീപിന്റെയും, കക്കാവാരിയും മീൻ പിടിച്ചും ജീവിക്കുന്ന അവിടുത്തെ അന്തേ വാസികളുടേതും, കൂട്ടുകാരനായ ഹാരോയിൽ നിന്നും പുണ്യാളൻ ദ്വീപിനെക്കുറിച്ചറിഞ്ഞ, അവിടുത്തെ ടെറി പീറ്ററിനെ രണ്ടാമതൊന്നുമലോചിക്കാതെ തന്റെ ഭർത്താവായി സ്വീകരിച്ച ട്വിങ്കിൾ റോസാ പുന്നൂസിന്റെയും, അർനോൾഡ് വാവ യെന്ന കാവൽ മാലാഖയുടേതും, ഡോൾഫിൻ കാമുകന്മാരുടേതുമൊക്കെയാണ്
മാജിക്കൽ റിയാലിസം അറ്റ് ഇട്സ് പീക്ക്.
2. പേര് സൂചിപ്പിക്കുമ്പോലെ തന്നെ പുഷ്പ്പവല്ലി, വസന്ത എന്നീ രണ്ടു സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഈ കഥ പുരോഗമിക്കുന്നത്.
ഇന്ദുഗോപന്റെ തന്നെ പ്രഭാകരൻ സീരിസിലൂടെ പ്രമുഖനായ ഡീറ്റെക്റ്റീവ് പ്രഭാകരൻ തന്റെ തനതു ശൈലിയിൽ കേസന്വേഷണവുമായി എത്തുന്നു. പുഷ്പവല്ലി, വസന്ത എന്നിവരുടെ യാഥാർഥ്യം ചികഞ്ഞെടുക്കുക എന്നതാണ് ലക്ഷ്യം.
3. കഥാകൃത്ത് ഒരിക്കൽ ചെന്നെത്തപ്പെട്ട ആരൾവായ്മൊഴി റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം പലരെയും പരിചയപ്പെടുന്നു. വിനായകം പിള്ള, ഭാര്യ കനകാംബരം, അങ്ങനെ മറ്റുള്ളവരുടെ കാര്യ സാധ്യത്തിനും സ്വാർത്ഥ ലാഭത്തിനും വേണ്ടി കുരുതി കൊടുക്കപ്പെട്ട ആരൾ വായ് മൊഴിയിലെ പാതി വെന്ത മനുഷ്യർ. വായിച്ചതത്രയും ഇനിയും മനസ്സിൽ നിന്നും പോകാത്തതിനാൽ ആരൾവായ് മൊഴിയിലെ പാതിവെന്ത മനുഷ്യർ ഒരു നെരിപ്പോടു പോലെ എരിയുകയാണിപ്പോഴും മനസ്സിൽ.
ഈ മൂന്നു കഥകളും ആദ്യം സ്റ്റോറി ടെൽ ആപ്പിൽ കേട്ടു തുടങ്ങിയതാണ്. ട്വിങ്കിൾ റോസായുടെ കഥ കേട്ടു കഴിഞ്ഞപ്പോൾ മുന്നിൽ ബുക്ക് എത്തി.പിന്നെ ബുക്ക് വായനയായി. ഒരു പക്ഷേ കഥ വായിച്ചു കേൾക്കുകയായിരുന്നുവെങ്കിൽ ഇത്രയും വിഷമമുണ്ടാവില്ലായിരുന്നു വായിച്ചു തീർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞ ഈ പുസ്തകത്തിനെപ്പറ്റി ഒരു കുറിപ്പിടാൻ
പ്രേമം സിനിമയിലെ വിനയ് ഫോർട്ടിന്റെ ശൈലിയിൽ പറഞ്ഞാൽ 'ഇന്ദുഗോപന്റെ എഴുത്ത് സിംപിൾ ആണ്, പക്ഷേ പവർഫുളുമാണ് '.
©സ്വപ്ന