പൊതു ടോയ്‌ലറ്റിൽ പച്ചക്കറികൾ ?!
മാർക്കറ്റിൽ വില്പനക്കുള്ള സവാളയും മറ്റു പച്ചക്കറികളും സൂക്ഷിക്കുന്നത് പബ്ലിക് ടോയ്‌ലറ്റിൽ

മാര്‍ക്കറ്റില്‍ വില്പനക്കുള്ള സവാളയും മറ്റ് പച്ചക്കറികളും സൂക്ഷിക്കുന്നത് പൊതു ടോയ്ലറ്റില്‍.
കൊട്ടാരക്കര ചന്തയ്ക്കുള്ളിലെ പൊതു ടോയ്ലറ്റിലാണ് പച്ചക്കറി സാധനങ്ങള്‍ സൂക്ഷിക്കുന്നത്. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ നഗരസഭയുടെ ആരോഗ്യവിഭാഗമെത്തി പച്ചക്കറികള്‍ നീക്കം ചെയ്തു. നാല് ടോയ്ലറ്റ്, കക്കൂസ് സംവിധാനമാണ് ചന്തയിലെ പൊതു കംഫര്‍ട്ട് സ്റ്റേഷനിലുള്ളത്. ഇതില്‍ പുരുഷന്‍മാര്‍ക്കുള്ളത് ഇടയ്ക്കൊക്കെ ഉപയോഗിക്കുന്നുണ്ട്. അതിന്റെ കവാടത്തില്‍ത്തന്നെയാണ് പച്ചക്കറികള്‍ സൂക്ഷിച്ചിരുന്നത്. സ്ത്രീകളുടെ ടോയ്ലറ്റുകള്‍ ഉപയോഗിക്കാറില്ല. അതിനുള്ളിലാണ് സവാളയും മറ്റും സൂക്ഷിച്ചിരുന്നത്. കംഫര്‍ട്ട് സ്റ്റേഷനില്‍ത്തന്നെ സ്വകാര്യ വ്യക്തിയുടെ വ്യാപാരശാലയും പ്രവര്‍ത്തിക്കുന്നു. ടോയ്ലറ്റില്‍ നിന്ന് മാലിന്യം തെറിക്കുന്ന ഭാഗത്താണ് ഇവരും ഭക്ഷ്യ ഉത്പന്നങ്ങള്‍ നിരത്തി വച്ചിരിക്കുന്നത്.
മാലിന്യം നിറയുന്നു
ചന്തയിലെ മാലിന്യങ്ങള്‍ അന്നന്ന് നീക്കം ചെയ്യാനൊക്കെ സംവിധാനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. മാലിന്യം പലയിടത്തും കുന്നുകൂടി. കംഫര്‍ട്ട് സ്റ്റേഷന്റെ പിന്‍ഭാഗത്തും മാലിന്യം ചാക്കുകളില്‍ നിറച്ചുവച്ചിരിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന ചന്തയിലേക്ക് ആളുകള്‍ കയറാന്‍ മടിക്കുകയാണ്. കൊട്ടാരക്കര ചന്ത ഹൈടെക് ആക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങളായി തുടരുന്നുണ്ട്. എന്നാല്‍ കല്ലിടല്‍ പോലും നടന്നിട്ടില്ല.
പൊതു ടോയ്ലറ്റുകള്‍ ഇല്ല
കൊട്ടാരക്കര നഗരസഭയായി മാറിയിട്ട് ഏറെക്കാലമായിട്ടും പൊതു ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ സംവിധാനമായിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍ കവലയില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് കോംപ്ളക്സ് ഉദ്ഘാടനം നടത്താതെ നശിക്കുകയാണ്. ചന്തക്കുള്ളിലെ ടോയ്ലറ്റുകള്‍ പച്ചക്കറി സൂക്ഷിക്കാനുള്ള ഇടമായി മാറി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനകത്തെ ടൊയ്ലറ്റുകള്‍ വൃത്തിഹീനമാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഹൈടെക് വികസനം നടപ്പാക്കുമ്ബോള്‍ ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ നിര്‍മ്മാണം തുടങ്ങാന്‍പോലും ആയിട്ടില്ല.