ഒബിസി പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്താനുള്ള ഒരുക്കവുമായി കേന്ദ്രസർക്കാർ
- Posted on September 25, 2021
- News
- By Sabira Muhammed
- 242 Views
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന നടപടിക്ക് പിന്നാലെയാണ് ശുപാർശ മുന്നോട്ട് വച്ചത്
ഒബിസി പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ ൾപ്പെടുത്താൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഒബിസി സംവരണ പരിധിയിൽ 27 ശതമാനം ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി. തീരുമാനം പ്രതീക്ഷയേകുന്നതെന്നാണ് ട്രാൻസ്ജെൻഡറുകളുടെ പ്രതികരണം.
2014ൽ സുപ്രീംകോടതി ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍’ ആയി പരിഗണിക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭ കുറിപ്പ് തയ്യാറാകുന്നത് ഏഴ് വർഷത്തിന് ശേഷമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി ഒബിസി പട്ടികയില്‍ ഭേദഗതി വരുത്താനാണ് ക്യാബിനറ്റ് ശുപാർശ. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിയമതടസ്സം ഉണ്ടാവില്ലെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതോടെ 27 ശതമാനം സംവരണ പരിധിയിൽ ട്രാൻസ്ജെൻഡുറുകളും ഉൾപ്പെടും.
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന നടപടിക്ക് പിന്നാലെയാണ് ശുപാർശ മുന്നോട്ട് വച്ചത്. വിവിധ മന്ത്രാലയങ്ങള്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്നിവയുൾപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിർദ്ദേശം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഒബിസി ആനുകൂല്യം ലഭിക്കുന്ന തരത്തിലാകും സംവരണം നടപ്പിലാക്കുക. വിഷയത്തില്‍ പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെയാകും ഭേദഗതി പ്രാബല്യത്തിൽ വരിക.
യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച് പാക് പ്രധാനമന്ത്രി, ശക്തമായ മറുപടി നൽകി സ്നേഹ ദുബെ