ഇനി ആര്‍.ടി.ഒ. പരിശോധനയില്ല; ഉത്തരവിറക്കി മോട്ടോര്‍വാഹന വകുപ്പ്.
- Posted on April 15, 2021
- News
- By Sabira Muhammed
- 277 Views
വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നൽകാനുള്ള ഉത്തരവ് ഇന്ന് മുതല്‍ നടപ്പാകും.
പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നൽകാനുള്ള ഉത്തരവ് ഇന്ന് മുതല്‍ നടപ്പാകും.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാന്‍സിനമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. എന്നാല്‍, വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കാനാവില്ല.