കോവിഡ് ദേശീയ ദുരന്തം : മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് സുപ്രീംകോടതി
- Posted on April 28, 2021
- News
- By Sabira Muhammed
- 306 Views
കോവിഡ് വാക്സിന് ഒരെ രാജ്യത്ത് വ്യത്യസ്ത വിലകള്‍ തീരുമാനിച്ചതിലെ യുക്തി വ്യക്തമാക്കണമെന്നും കോടതി.
ദേശീയ ദുരന്തമായി കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. കോവിഡ് വാക്സിന് ഒരെ രാജ്യത്ത് വ്യത്യസ്ത വിലകള്‍ തീരുമാനിച്ചതിലെ യുക്തി എന്തെന്നുകൂടി സത്യവാങ്മൂലത്തില്‍ അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു ജസ്റ്റീസ് വൈ.ബി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. സര്‍ക്കാരിന് കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും ഡ്രഗ്സ് കണ്ട്രോള് നിയമം അനുസരിച്ചുള്ള അധികാരം ഇപ്പോള്‍ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണു ഇത് ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ഓക്സിജനും വാക്സിനും വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമവും രീതികളും വിശദീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ പദ്ധതിയും വാക്‌സിൻ, ഓക്സിജൻ, ഉൾപ്പടെയുള്ള ആവിശ്യ സാധനങ്ങളുടെ വിതരണവും കേന്ദ്രസർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴും ഇത്തരം ഒരു പദ്ധതിയും കേന്ദ്രസർക്കാർ സമർപ്പിച്ചിട്ടില്ല.
73 വർഷമായി സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള വാക്സിന് വില ഒന്നായിരുന്നുവെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടികാണിച്ചു. നാളെ വൈകീട്ട് ആറിന് മുൻപ് കോവിഡ് ചികിത്സ ,പ്രതിരോധം, കുത്ത്‌വെപ്പ് എന്നിവക്കുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് സംസഥാന സർക്കാരുകൾ മറുപടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു . ഇതേസമയം കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതികളിലെ നടപടികള്‍ തടയില്ലെന്നും ഹൈക്കോടതികളെ സഹായിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.