കാത്തിരിപ്പില്ലാതെ കെട്ടിട പെർമ്മിറ്റ്, ആദ്യദിനം സമർപ്പിക്കപ്പെട്ട 11 അപേക്ഷകളും അന്നുതന്നെ പാസായി, അവധിദിനത്തിലും പെർമ്മിറ്റ്‌ ഉറപ്പാക്കി

തിരുവനന്തപുരം: 300 ചതുരശ്ര മീറ്റർ വരെയുള്ള വീട് ഉൾപ്പെടെയുള്ള ലോ റിസ്ക്‌ കെട്ടിടങ്ങൾക്ക്‌ അപേക്ഷിച്ചാലുടൻ ബിൽഡിംഗ്‌ പെർമ്മിറ്റ്‌ ലഭ്യമാക്കാനുള്ള തീരുമാനം നഗരസഭകളിൽ നടപ്പിലാക്കിത്തുടങ്ങി.  ആദ്യദിനമായ ഏപ്രിൽ ഒന്നിന്‌ വന്ന 11 ബിൽഡിംഗ്‌ പെർമ്മിറ്റ് അപേക്ഷകളും,‌ ചുരുങ്ങിയ സമയം കൊണ്ട്‌ സിസ്റ്റം തന്നെ പരിശോധിച്ച്‌, പെർമ്മിറ്റുകൾ അനുവദിച്ചു. പെർമ്മിറ്റ്‌ ഫീസ്‌ അടച്ചയാളുകൾക്ക്‌ ശനിയാഴ്ച തന്നെ സിസ്റ്റം ജനറേറ്റഡ്‌ പെർമ്മിറ്റ്‌ ഓൺലൈനിൽ ലഭ്യമാക്കി. മറ്റുള്ളവർക്ക്‌ ഫീസ്‌ അടച്ചാലുടൻ‌ പെർമ്മിറ്റ്‌ ലഭ്യമാകും. തിരുവനന്തപുരം 8, കണ്ണൂർ 2, കളമശേരി 1 എന്നിങ്ങനെയാണ്‌ ആദ്യ ദിനത്തിലെ അപേക്ഷകൾ. അവധിദിനമായിട്ടും ഞായറാഴ്ചയും ഓൺലൈനിൽ രണ്ട്‌ അപേക്ഷകളെത്തുകയും ഇവ രണ്ടും പാസാകുകയും ചെയ്തു. തിരുവനന്തപുരത്തും തൃശൂരിലുമാണ്‌ ഈ അപേക്ഷകൾ. ഫീസ്‌ അടയ്ക്കുന്നതിന്‌ അനുസരിച്ച്‌ ഈ പെർമ്മിറ്റും അപേക്ഷകന്റെ കയ്യിലെത്തും. പരിശോധനയും അനുമതിയും പൂർണ്ണമായും സിസ്റ്റം നിർവ്വഹിക്കുന്നു എന്നതിനാൽ അവധി ദിനങ്ങളിലും പെർമ്മിറ്റ്‌ ലഭിക്കാൻ തടസമുണ്ടാകുന്നില്ല.  മാസങ്ങൾ കാത്ത്‌ നിന്ന് പെർമ്മിറ്റ്‌ ലഭിച്ചിരുന്ന സ്ഥാനത്താണ്‌, അപേക്ഷിച്ചാൽ അന്നുതന്നെ പെർമ്മിറ്റ്‌ ലഭിച്ച്‌ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങൾ മാറുന്നത്‌. 

വീട് ഉൾപ്പെടെ 300  ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്‌ കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും  തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയുമെന്ന് ആദ്യ ദിനം തന്നെ തെളിയിക്കുന്നു. അഴിമതിയുടെ സാധ്യതകളും ഈ സംവിധാനം ഇല്ലാതാക്കുന്നു. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന  ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്‌. ആവശ്യമായ പരിശോധന സിസ്റ്റം നടത്തിയ ശേഷം, ഫീസ്‌ അടയ്ക്കാൻ നിർദ്ദേശിക്കും. ഫീസ്‌ അടച്ചാൽ, അപേക്ഷ നൽകുന്ന ദിവസം തന്നെ  സിസ്റ്റം ജനറേറ്റഡ് പെർമിറ്റ്  ലഭിച്ച്‌ നിർമ്മാണം ആരംഭിക്കാനാകും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ  ബാധകമായ  മേഖലകളിലല്ല  കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള  സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ  പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ്  ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

2023  ഏപ്രിൽ ഒന്ന് മുതൽ  നഗരസഭകളിൽ വീടുകളടക്കമുള്ള  ചെറുകിട  കെട്ടിടങ്ങളുടെ പെർമിറ്റ്  ലഭിക്കുന്നതിന്  ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. പുതിയ രീതി വഴി എൻജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കാനും കഴിയും.  പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാർത്ഥത്തിൽ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അർത്ഥത്തിൽ സാമ്പത്തികവളർച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ്  ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള സർക്കാർ നീക്കം.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like