ആഖ്രി സച്ചും ബുരാരി മരണങ്ങളും
- Posted on December 10, 2023
- Kouthukam
- By Dency Dominic
- 54 Views
വാതിൽ തുറന്ന് ഗുരൻചിരൻ കണ്ട കാഴ്ച ഇന്നും ഇന്ത്യയിൽ നടന്ന കുറ്റകൃത്യങ്ങളിൽ വേറിട്ട ഒരു അധ്യായമായി നിലനിൽക്കുന്നു.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ആയ, തമന്നയും അഭിഷേക് ബാനർജി പ്രധാനവേഷങ്ങളിൽ എത്തിയ 'ആഖ്രി സച്ച്' കണ്ട ചിലരെങ്കിലും ഞെട്ടലോടെ ആ ദുരന്തം ഓർത്തിരിക്കാം. ഒരു കുടുംബത്തിലെ ഒരാളുടെ മാനസിക അവസ്ഥ, ആ കുടുംബത്തെ മുഴുവനായി തകർക്കുന്ന കഥയാണത്. 2018 ജൂലൈ 1 പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ഗുർചിരൻ സിംഗ്. പക്ഷേ തന്റെ ഒപ്പം സ്ഥിരമായി പ്രഭാത സവാരിക്ക് ഇറങ്ങുന്ന ലളിതിനെ അന്ന് അദ്ദേഹം കണ്ടില്ല. അവരുടെ കുടുംബം നടത്തുന്ന, പുലർച്ചെ തുറക്കുന്ന കട കൂടി തുറന്നു കാണാതായതോടുകൂടി, അദ്ദേഹം ലളിതന്റെ വീട്ടിലേക്ക് ചെന്നു. വീടിന്റെ വാതിൽ ചാരിയാണ് ഇട്ടിരുന്നത്. വാതിൽ തുറന്ന് ഗുരൻചിരൻ കണ്ട കാഴ്ച ഇന്നും ഇന്ത്യയിൽ നടന്ന കുറ്റകൃത്യങ്ങളിൽ വേറിട്ട ഒരു അധ്യായമായി നിലനിൽക്കുന്നു.
അന്ന് ഭാട്ടിയ കുടുംബത്തിലെ 11 പേരാണ് ഒരുമിച്ച് മരിച്ചത്. അതിൽ 10 പേരെ തൂങ്ങിയും കുടുംബത്തിലെ മുതിർന്ന സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട രീതിയിലുമാണ് കാണപ്പെട്ടത്. തൂങ്ങിമരിച്ചവരുടെ കണ്ണുകൾ മൂടിയും കൈകൾ കെട്ടിയ നിലയിലും ആയിരുന്നു. വീട്ടുകാർ വളർത്തിയിരുന്ന ടോമി എന്നൊരു നായക്കുട്ടി ഒഴിച്ച് ആ കുടുംബത്തിലെ മറ്റാരും അടുത്ത പ്രഭാതം കാണാനുണ്ടായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആകട്ടെ യാതൊരു സംഘർഷങ്ങളുടെയും അടയാളങ്ങൾ ലഭിച്ചില്ല. തുടക്കത്തിൽ സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാൻ ആർക്കും സാധിച്ചില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പുറം ലോകം അറിയുന്നത് മരണം നടന്ന വീട്ടിൽ നിന്നും കണ്ടെടുത്ത 11 ഡയറി കളിലൂടെയാണ്.
ആത്മഹത്യ ചെയ്ത ആ 11 പേർ ഇവരാണ്.
.നാരായണി ദേവി (80), ഭുവനേഷ് ലളിത പ്രതിഭ എന്നിവരുടെ അമ്മ
. പ്രതിഭ (57), നാരായണി ദേവിയുടെ മകൾ
. ഭുവനേഷ് (50), നാരായണി ദേവിയുടെ മൂത്തമകൻ
. ലളിത് (45), നാരായണി ദേവിയുടെ ഇളയമകൻ
. സവിത (48), ഭുവനേഷിന്റെ ഭാര്യ
. ടീന (42), ലളിതിന്റെ ഭാര്യ
. പ്രിയങ്ക (33), പ്രതിഭയുടെ ഒരേയൊരു മകൾ
. നീതു (25), ഭുവനേഷിന്റെ മൂത്തമകൾ
. മോനു (23), ഭുവനേഷിന്റെ ഇളയ മകൾ
. ശിവൻ (15), ലളിതിന്റെ മകൻ
2007ലാണ് നാരായണി ദേവിയുടെ ഭർത്താവ് ഭോപാൽ സിംഗ് മരിക്കുന്നത്. പിതാവിന്റെ മരണശേഷം ലളിത് മൂകനായി. പിന്നീട് അയാൾ ഉൾവലിഞ്ഞ് ജീവിക്കാൻ തുടങ്ങി. പെട്ടെന്നൊരു ദിവസം തന്നിൽ അച്ഛന്റെ ബാധ പ്രവേശിച്ചിട്ടുണ്ടെന്നും, കുടുംബം നല്ല നിലയിൽ എത്താൻ അച്ഛൻ സഹായിക്കുമെന്നും അയാൾ പറഞ്ഞു. തുടർന്നങ്ങോട്ട് ലളിത് അച്ഛൻ നൽകിയെന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങളെ കുറിച്ച് കുടുംബത്തിൽ സംസാരിക്കുകയും, പ്രിയങ്കയും നീതുവും ഇവയെല്ലാം എഴുതി സൂക്ഷിക്കുവാനും തുടങ്ങി. മിഥ്യാഭ്രമമുള്ള ലളിത്, അച്ഛൻ പറഞ്ഞതെന്ന് പേരിൽ നടത്തിയിരുന്ന ആചാരങ്ങളുടെ ഭാഗമായിരുന്നു ഈ തൂങ്ങലും. എന്നാൽ ഒരിക്കലും മരണം പ്രതീക്ഷിച്ചായിരുന്നില്ല അവർ ഇതിന് തയ്യാറായത്. മാത്രമല്ല സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ടീനയുടെ അമ്മ മമതയുടെ വീട്ടിലും ഈ ആചാരമനുഷ്ഠിക്കാൻ അവർ തീരുമാനിച്ചിരുന്നു. എന്നാൽ മമതയാകട്ടെ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല.
ഈ കർമ്മങ്ങളൊക്കെയും സാമ്പത്തികമായ വളർച്ചയുണ്ടാക്കുമെന്ന അന്ധവിശ്വാസം, ഒരു വലിയ ദുരന്തത്തിലേക്കാണ് അവരെ നയിച്ചത്. മരിക്കുന്നതിന് തലേദിവസം രാത്രി സവിതയും മകൾ നീതുവും വീട്ടിലേക്ക് സ്റ്റൂളുകൾ കൊണ്ടുവരുന്നതും, ധ്രുവും ശിവവും തങ്ങളുടെ പ്ലൈവുഡ് കടയിൽ നിന്ന് കയറുകൾ എടുത്തുകൊണ്ടു വരുന്നതും സിസിടിവിയിൽ പതിച്ചിട്ടുണ്ട്. സംഭവത്തെ പഠിച്ച മനഃശാസ്ത്രജ്ഞൻമാർ 'ഷെയർഡ് സൈക്കോട്ടിക്ക് ഡിസ്ഓർഡർ' എന്ന മാനസികാവസ്ഥയിൽ ആയിരുന്നു ഈ കുടുംബം എന്ന് വ്യക്തമാക്കി. മിഥ്യാഭ്രമം ഉണ്ടായിരുന്ന ലളിത് പറഞ്ഞിരുന്ന കാര്യങ്ങൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങളും അതേ അവസ്ഥയിലേക്ക് എത്തുകയായിരുന്നു എന്നാണ് നിഗമനം.
ഭുവനേഷിന്റെയും ലളിതിന്റെയും രാജസ്ഥാനിലുള്ള സഹോദരൻ, ഈ കണ്ടെത്തലുകളെ എല്ലാം എതിർത്തു. സംഭവങ്ങൾക്ക് നേതൃത്വം കൊടുത്തു എന്ന് പറയപ്പെടുന്ന ലളിതിന്റെയും അയാളുടെ ഭാര്യയുടെയും കൈകളും കെട്ടിയിട്ട് നിലയിലായിരുന്നു എന്നും അതെങ്ങനെ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യം.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ആസ്പദമാക്കി 'ആഖ്രി സച്ച്' ഉൾപ്പെടെ ഒരുപാട് ചലച്ചിത്രാവിഷ്കാരങ്ങൾ പുറത്തുവന്നിരുന്നു. 'ഹൗസ് ഓഫ് സീക്രെട്സ്- ദി ബുരാരി ഡെത്ത്സ്', 'ക്രൈം പട്രോൾ' എന്നാൽ ടെലിവിഷൻ പരമ്പരയുടെ 845 മത്തെ എപ്പിസോഡ് എന്നിവ ഈ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്.