*കണ്ടലുകളെ പരിചരിച്ച് സുഹൃത്തുക്കൾ; ഇന്ന് രാജ്യാന്തര കണ്ടൽ ദിനം*
- Posted on July 26, 2025
- News
- By Goutham prakash
- 157 Views
.സി.ഡി. സുനീഷ്.
കരുനാഗപ്പള്ളി :
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിലും കണ്ടൽ ചെടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ തിരിച്ചറിവിലാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിലും അതിന്റെ ചെയർമാൻ സുമൻജിത്ത് മിഷയും പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡന്റ് മഞ്ജുകുട്ടനും കണ്ടൽ വനവൽക്കരണത്തിനും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിനിലൂടെ കഴിഞ്ഞ പതിനഞ്ച് വർഷമായി നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഒന്നാണ് കണ്ടൽ വനവൽക്കരണം. ഒപ്പം നടത്തുന്ന കണ്ടൽ പഠനയാത്രയും. ഏഷ്യയിലെതന്നെ സ്വാഭാവിക കണ്ടൽ വനമായ ആയിരംതെങ്ങിലേക്ക് നാളിതുവരെ ആയിരത്തിലധികം സ്കൂൾ, കോളേജ് വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരുമായി കണ്ടൽ പഠന യാത്രക്കും ഇവർ നേതൃത്വം നൽകിയിട്ടുണ്ട് . വെറുതെ യാത്ര പോവുകയല്ല, പോകുന്നവഴിയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യാറുണ്ട്.
ആയിരംതെങ്ങ് കണ്ടൽ പാർക്കിലുള്ള കണ്ടലുകളെക്കുറിച്ചുള്ള പഠനറിപ്പോർട്ട് തയ്യാറാക്കിവരുകയാണിപ്പോൾ.
ഭൂമിയുടെ വൃക്കയായി പ്രവർത്തിക്കുന്ന കണ്ടലുകൾ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും മീനുകൾക്ക് മുട്ടയിടുന്നതിനും ജല ശുദ്ധീകരണത്തിനും കൊടുങ്കാറ്റിന്റെ വേഗത കുറക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കേരളത്തിലെ 44 നദികളിൽ ഒന്നായ പള്ളിക്കലാറിന്റെ തീരത്ത് പത്ത് വർഷമായി കണ്ടൽ ചെടികൾ വച്ചു പിടിപ്പിക്കുന്ന സുമൻജിത്ത് മിഷ്യ്ക്കും മഞ്ജുകുട്ടനും സംസ്ഥാന വനം വകുപ്പ് വനമിത്ര പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.ആദ്യ വർഷം നട്ട കണ്ടൽച്ചെടി 20 അടിയോളം വളർന്നു പന്തലിച്ചതിന്റെ സന്തോഷത്തിലാണ് ഇവരിപ്പോൾ.
ഇവരുടെ നേതൃത്വത്തിൽ കണ്ടൽ ദിനമായ ഇന്നും പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കും.
ചിത്രം മെയിലിൽ :
ക്യാപ്ഷൻ :
കണ്ടൽ വിത്തുകൾ ശേഖരിക്കുന്ന സുമൻജിത്ത്മിഷയും മഞ്ജുകുട്ടനും
