പൊള്ളുന്ന വില, ജീവിതം ദുസ്സഹമാകുന്നു

തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു.  പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ ലറ്റുകളിൽ 110 രൂപ വരെയുമായി വില

അർപ്പണ എസ് പ്രസാദ് 

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയർന്നു. സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതാണ് ഈ വില. ഇതിൽ പ്രധാനം തക്കാളിയുടെ വിലയാണ്. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു.  പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ ലറ്റുകളിൽ 110 രൂപ വരെയുമായി വില. തക്കാളിക്ക് എറണാകുളം ജില്ലയിൽ 100 ​​രൂപയാണ് വില. കോഴിക്കോട് ജില്ലയിൽ തക്കാളിക്ക് 82 ആണ് വില. 

മഴയില്ലാത്തതിനാൽ തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെയാണ്  വില കൂടാൻ കാരണം.

ഹോർട്ടികോർപ്പിൻറെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോൾ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിൻറെ സ്റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണ്. കൊച്ചിയിൽ തക്കാളിക്ക് 105 രൂപയെങ്കിൽ തിരുവനന്തപുരത്തെ സ്റ്റാളിൽ 80 രൂപയാണ് വില. സവാള, മുരിങ്ങക്ക, ഇഞ്ചി എന്നിവക്കും കൊച്ചിയെ അപേക്ഷിച്ച് ഇവിടെ വില കുറവാണ്. ഹോർട്ടി കോർപ്പ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിൽക്കുന്ന പച്ചക്കറികളുടെ വിലയും മുകളിലേക്ക് തന്നെയാണ്.

ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ  40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ  80 രൂപ വരെയെത്തി. 

പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വിലയും കുതിക്കുകയാണ്. തുവരപരിപ്പ് - 170 - 190 രൂപ, ചെറുപയർ - 150, വൻപയർ - 110, ഉഴുന്ന് പരിപ്പ് - 150, ഗ്രീൻപീസ് - 110, കടല - 125 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം.

 ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന.  മീൻക്ഷാമം കാരണം വിപണിയിലേക്ക് വരവ് കുറഞ്ഞതിനാൽ ഉണക്കമീൻ വിലയും ഉയരുകയാണ്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികൾ.

 




Author
Journalist

Arpana S Prasad

No description...

You May Also Like