ഭൂജല സെന്‍സസുമായി ജലവിഭവ വകുപ്പ്; ജലസ്രോതസ്സുകളുടെ വിവരം ശേഖരിക്കും

സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക.

സി.ഡി. സുനീഷ്.

തിരുവനന്തപുരം:  സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി 'വെല്‍ സെന്‍സസ്' നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങള്‍ മുഖേന വീടുകളില്‍ എത്തിയാകും സെന്‍സസ് എടുക്കുക. വീടുകളില്‍ എത്തുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ കിണറുകള്‍, കുഴല്‍ കിണറുകള്‍, കുളങ്ങള്‍, നീരുറവകള്‍ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസ്സുകളുടെയും സ്ഥാനം, തരം, ആഴം, ജല ലഭ്യത, ഉപയോഗം മണ്ണിന്റെ ഘടന തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാകും പദ്ധതി പൂര്‍ത്തിയാക്കുക. 

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് സെന്‍സസ്  നടപടികള്‍ ആരംഭിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി 'നീരറിവ്' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതു വഴി ഭാവിയില്‍ ഭൂജല വിഭവവുമായി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. 

സെന്‍സെസ് പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജല വിഭവ ശേഷി മനസ്സിലാകുവാനും വരള്‍ച്ച സാധ്യതാ മേഖലകള്‍ കണ്ടെത്തി ശാസ്ത്രീയമായ ഭൂജല സാംപോഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും, ശുദ്ധജല ലഭ്യത ഉറപ്പാക്കുവാനും ജലജന്യ രോഗങ്ങള്‍ തടയുവാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like