ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിന്റെ പങ്ക് ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
- Posted on November 04, 2025
 - News
 - By Goutham prakash
 - 21 Views
 
                                                    ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുന്നതിൽ കേരളത്തിന്റെ പങ്ക് ശ്രദ്ധേയവും അതുല്യവുമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾ 40% സാക്ഷരതയിൽ എത്തി നിൽക്കുമ്പോൾ ഇന്ന് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്നും അദ്ദേഹം പറഞ്ഞു.
ലോകം അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ തടസ്സങ്ങൾ അല്ലെങ്കിൽ സാമൂഹിക വിഘടനം എന്നിവയുമായി മല്ലിടുന്ന സമയത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേവലം തൊഴിലിന് വേണ്ടി വിദ്യാർത്ഥികളെ സജ്ജമാക്കുകയല്ല, ശാസ്ത്രജ്ഞരെയും മികച്ച ഭരണകർത്താകളെയും സൃഷ്ടിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളെ ജോലിക്ക് വേണ്ടി മാത്രമല്ല, ജീവിതത്തിനായി അവരെ സജ്ജരാക്കുന്ന, വിമർശനാത്മക ചിന്ത, അനുകമ്പ, ആഗോള കാഴ്ചപ്പാട് എന്നിവയാൽ വാർത്തെടുക്കുന്ന കോളേജുകളാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി ഇന്ത്യയെ മാറ്റണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്ത്, ധാർമ്മികതയിൽ വേരൂന്നിയ വിദ്യാഭ്യാസമാണ് സമഗ്രത, സേവനം, അറിവിനോടുള്ള ആദരവ് എന്നീ മൂല്യങ്ങളിലേക്ക് നമ്മെ ഉറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമയം കൃത്യമായി വിനിയോഗിക്കണമെന്നും, എല്ലാ കാര്യത്തിലും ഒരു സ്വയം നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരക്കണമെന്ന് ഉപരാഷ്ട്രപതി വിദ്യാർത്ഥികളോടും അധ്യാപകരോടും ആഹ്വാനം ചെയ്തു.
ലഹരിക്കെതിരായ ക്യാമ്പയിൻ ജനകീയപ്രസ്ഥാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള സേവനത്തിന്റെ 75 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ ഫാത്തിമ മാതാ കോളേജുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. കോളേജിന്റെ മുന്നോട്ടുള്ള യാത്ര കൂടുതൽ തിളക്കമാർന്നതും ധീരവും സ്വയം പര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഗണ്യമായ സംഭാവനകൾ നൽകുന്നതുമാകട്ടെയെന്നും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആശംസിച്ചു.
കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ, കേരള ഗവണ്മെന്റിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി. തോമസ്, എംഎൽഎമാരായ എം. നൗഷാദ്, പി. സി. വിഷ്ണുനാഥ്, ഫാത്തിമ മാതാ കോളേജ് മാനേജർ റവ. ഫാ. അഭിലാഷ് ഗ്രിഗറി, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിന്ധ്യ കാതറിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
