വന്യ ജീവികളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
വിലക്കയറ്റം ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങളിൽ ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം. എ സലാം. കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പോലുള്ള വിഷയങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടികൾ കാരണം ജനജീവിതം പൊറുതിമുട്ടുന്നതിനിടെയാണ് വയനാട് പോലുള്ള പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായത്. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനു ണ്ടന്ന് പി.എം.എ സലാം പറഞ്ഞു. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗത്വ ലിസ്റ്റ് സമ്പൂർണ്ണ ഡിജിലാക്കിയതിൻ്റെ റെക്കോർഡ് ഇനി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് സ്വന്തമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ രണ്ടര ലക്ഷം മെമ്പർഷിപ്പ് വർദ്ധിച്ചുവെന്നും പി.എം.എ. സലാം പറഞ്ഞു. കഴിഞ്ഞ തവണ 16 ലക്ഷം ആയിരുന്ന മുസ്ലിം ലീഗ് മെമ്പർഷിപ്പ് ഇത്തവണ 24. 37,179 ആയി വർദ്ധിച്ചു. മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തു കഴിഞ്ഞുവെന്നും ഇതിനായി ഒന്നര മാസം മാത്രമാണ് ആകെ വേണ്ടി വന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം അവകാശപ്പെട്ടു. മലപ്പുറം ജില്ലയിൽ മാത്രം ഒരു ലക്ഷം അംഗങ്ങൾ കൂടുതലായി ലീഗിനുണ്ടായി. മുസ്ലീം ലീഗിൻ്റെ ആദർശം പണയപ്പെടുത്താതെ പീഡിത വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി പോരാടുന്നതിനാലാണ് ലീഗിന് ഈ നേട്ടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഷീബു മീരാൻ വിഷയാവതരണം നടത്തി. പൊതുസമ്മേളനത്തിന് ശേഷം നടന്ന വിദ്യാർത്ഥി യുവജന സംഗമം ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് പി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. സലാം പി.മുണ്ടേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ വിഷയാവതരണം നടത്തി.