പൊതുമരാമത്ത് നിർമ്മാണ പ്രവർത്തികൾക്ക് അതിവേഗം: മന്ത്രി പി എ മുഹമ്മദ് റിയാസ്
- Posted on March 21, 2023
- News
- By Goutham prakash
- 223 Views
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗമാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടകുളം - പേഴുംമൂട് റോഡിന്റെ നിർമാണവും പള്ളിവേട്ട - കാനക്കുഴി കൊണ്ണിയൂർ റോഡുകളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ഈ വർഷം മാർച്ചിൽ തീർക്കാൻ ഉദ്ദേശിച്ചിരുന്നതിനേക്കാൾ കൂടുതൽ റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിക്കഴിഞ്ഞു. മൂന്നുവർഷം കൊണ്ട് 50 പാലങ്ങളുടെ പണിപൂർത്തിയാക്കണമെന്നാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒന്നേമുക്കാൽ വർഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂർത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഉറിയാക്കോട് ജംഗ്ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെൻ്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്ന കാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പട്ടകുളം -പേഴുംമൂട് റോഡിന്റെ നവീകരണം നടത്തുന്നത്. പള്ളിവേട്ട - കാനക്കുഴി കൊണ്ണിയൂർ റോഡ് 2021-22 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ നവീകരിച്ചത്. പള്ളിവേട്ട ജംഗ്ഷനിലും കല്ലാമം ജംഗ്ഷനിലുമായി നടന്ന ചടങ്ങുകളിൽ അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ
