ഈ മാസം മുതൽ എല്ലാ വിഭാഗം റേഷൻ കാർഡിനും മണ്ണെണ്ണ വിതരണം ചെയ്യും..

കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.


മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും.


മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു.


വൈദ്യുതീകരിക്കാത്ത വീടുകളെന്നു രേഖപ്പെടുത്തിയ അനധികൃത റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന റേഷനിങ് കൺട്രോളർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും (ഡിഎസ്ഒ) നിർദേശം നൽകി. മണ്ണെണ്ണ മൊത്തവ്യാപാരികൾക്ക് അനുവാദം നൽകാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേൽനോട്ടം വഹിക്കാനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി. 29ന് മുൻപ് എണ്ണക്കമ്പനികളിൽനിന്നു മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളിൽ എത്തിക്കാനാണു നിർദേശം. വിഹിതം പാഴായാൽ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും.

അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകൾ തുറക്കാൻ മൊത്തവ്യാപാരികൾക്കു വിവിധ ലൈസൻസുകൾ പുതുക്കി നൽകേണ്ടതുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like