കാർഷിക മേഖലയോടുള്ള കേന്ദ്രത്തിന്റെ അവഗണനക്ക് മറുപടിയായി കേരളത്തിന്റെ വികസന മാതൃകയാണ് ഈ ബഡ്ജറ്റ്: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

  • Posted on February 03, 2023
  • News
  • By Fazna
  • 90 Views

തിരുവനന്തപുരം: ഈ വർഷത്തെ സാമ്പത്തിക അവലോകനറിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ  വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാക്കിയ തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ കാർഷിക മേഖലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലം നേട്ടങ്ങളുടെ കാലയളവായിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള പല സഹായ പദ്ധതികളിലും സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചെങ്കിലും 2020 -21 ൽ 0.24% ആയിരുന്ന കാർഷിക വളർച്ച 2021 -22 ൽ 4.64 ശതമാനത്തിലേക്കെത്തിയത്  സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകളുടെ ഭാഗമായി മാത്രമാണ്. അതേസമയം കേന്ദ്രത്തിന്റെ വളർച്ച 2017-18 ൽ 6.6% ആയിരുന്നത് 2020-21 ൽ 3.3 ശതമാനവും  2021 -22 ൽ അത് 3 ശതമാനത്തിലേക്കും കൂപ്പുകുത്തുകയാണ് ഉണ്ടായത്.

നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം വ്യാപകമാക്കിയത്. പച്ചത്തേങ്ങയുടെ സംഭരണ വില ഒരു കിലോക്ക് 27 രൂപയായിരുന്നത് 32 രൂപയായും ഈ ബഡ്ജറ്റിൽ അത് 34 രൂപയാക്കിയും ഉയർത്തുകയുണ്ടായി . കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങു  വിലയെക്കാൾ 3.40 രൂപ അധികം നൽകിയാണ് സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും നിലവിൽ പച്ചത്തേങ്ങ സംഭരിച്ചു വന്നത്. അതിപ്പോൾ 34 രൂപയാക്കി എന്നത് കേരളത്തിലെ നാളികേര കർഷകർക്ക് ആത്മവിശ്വസം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.

കാർഷികവിളകൾക്ക് താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് അനുകൂലമായ നിലപാടുകളാണ് ഇക്കാലയളവിൽ സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. 2015- 16 മുതൽ സംസ്ഥാന സർക്കാർ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കി വരികയാണ്. 2021 മുതൽ പ്രൊഡക്ഷൻ ഇൻസെന്റീവ് 150 രൂപ എന്നത് 170 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 5 ഹെക്ടറിന്  താഴെ കൃഷി ഭൂമിയുള്ള കർഷകർക്ക് പരമാവധി രണ്ട് ഹെക്ടറിനാണ് (ഒരു ഹെക്ടറിന്  പ്രതിവർഷം  പരമാവധി 1800 കിലോഗ്രാം റബ്ബറിന് ആനുകൂല്യം) സബ്സിഡി നൽകുന്നത്. 2022- 23ൽ  500 കോടി രൂപ ഈയിനത്തിൽ വകയിരുത്തിയിരുന്നെങ്കിൽ പുതിയ ബഡ്ജറ്റിൽ അത് 600 കോടിയാക്കി ഉയർത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നടപടികൾ കാരണം റബ്ബർ വില ഉയരാത്തതും ഇറക്കുമതി വർധിപ്പിച്ചതും റബ്ബർ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് സംസ്ഥാന സർക്കാരിന്റെ ഈ കർഷകപക്ഷ നിലപാട്.

2022 -23 ൽ കാർഷിക മേഖലക്കായി സംസ്ഥാനം നീക്കി വച്ചത് 881.96 കോടി രൂപയാണെങ്കിൽ ആയത് 10.20% വർദ്ധിപ്പിച്ച് 2023 -24 ൽ 971.71 കോടി രൂപ ആക്കിയിരിക്കുകയാണ്. അതേസമയം 2022-23 ൽ 124000/- കോടി രൂപ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ 2023- 24 ൽ ഇത് 115531 കോടിയാക്കി കുറച്ചു എന്നത് കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകളുടെ ലംഘനമാണ്. 8,468 കോടിയുടെ കുറവ് എന്നത് ഒരു ചെറിയ കാര്യമല്ല. ഒരു സർക്കാരിന്റെ ഭൂരിപക്ഷ വിഭാഗത്തോടുള്ള സമീപനമാണ് അതിലൂടെ തെളിഞ്ഞുവരുന്നത്.രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് കഴിഞ്ഞ വർഷം 10433 കോടി ആയിരുന്നത് ഇപ്പോൾ 7150. 35 കോടിയാക്കി കുറച്ചു. സംസ്ഥാനങ്ങളെ സഹായിക്കുവാൻ ഉത്തരവാദിത്വവും ബാധ്യതയുമുള്ള കേന്ദ്ര ഭരണകൂടം ഈ നിലപാട് സ്വീകരിക്കുന്നത് അനീതി തന്നെയാണ്.

പത്ത് കേന്ദ്ര പദ്ധതികൾക്ക് പ്രത്യേകം പദ്ധതി വിഹിതം ഉണ്ടായിരുന്നത് ഇത്തവണ കേന്ദ്രം നിർത്തലാക്കി കൃഷി ഉന്നതി യോജന എന്ന പേരിൽ ഒറ്റ സകിമാറ്റിയിരിക്കുകയാണ്. ഈ പത്ത് പദ്ധതികൾക്കുമായി 7183 കോടി രൂപ കഴിഞ്ഞവർഷം ഉണ്ടായിരുന്നത് ഇപ്പോൾ 7066.47 കോടിയാക്കി കുറച്ചു. ഹോർട്ടികൾച്ചർ  മിഷൻ, ആത്മ, വിപണനം തുടങ്ങിയ പത്ത് പദ്ധതികൾക്ക് കേന്ദ്രം പ്രത്യേക ബജറ്റ് വിഹിതവും ഇത്തവണ അനുവദിച്ചിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാരാകട്ടെ കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനാണ് പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം നെൽകൃഷി വികസനത്തിന് 76 കോടിയുണ്ടായിരുന്നത് ഇപ്പോൾ 95.1 കോടിയായി ഉയർത്തി. VFPCK മുഘേനയുള്ള വാണിജ്യ പച്ചക്കറി കൃഷിക്കും, നാളികേര വികസനത്തിനും യഥാക്രമം 25 കോടിയിൽ നിന്ന് 30 കോടിയായും 73.90 കോടിയിൽ നിന്ന്  93.95  കോടിയായും ബഡ്ജറ്റ് വിഹിതത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

കാർഷിക മേഖലയിലെ ജനകീയ പദ്ധതികളായ ഞങ്ങളും കൃഷിയിലേക്ക്, കൃഷിദർശൻ എന്നിവക്ക് യഥാക്രമം 6 കോടി രൂപയും 2.12 കോടി രൂപയും, മണ്ണ് സംരക്ഷണ-പര്യവേക്ഷണ പദ്ധതികൾക്ക് 89.75 കോടി രൂപയും, ജൈവ കൃഷി വികസനത്തിന് 6 കോടി രൂപയും, പച്ചക്കറി കൃഷി വികസനത്തിന് 93.45 കോടി രൂപയും സുഗന്ധവിളകളുടെ വികസനത്തിന് 4.6 കോടി രൂപയും ഫല വർഗ്ഗ വിളകളുടെ വികസനത്തിന് 18.92 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വന്യജീവികളുടെ അക്രമണത്തിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾക്ക് 2 കോടി രൂപയും, വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപയും സ്മാർട്ട് കൃഷിഭവൻ യാഥാർഥ്യമാക്കാൻ 10 കോടി രൂപയും കർമ്മസേനകളെ വിപുലീകരിക്കാൻ 8 കോടി രൂപയും, ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്കുളള യന്ത്രോപകരണങ്ങൾ എഫ്.പി.ഒ വഴി വാങ്ങുവാൻ  3.75 കോടി രൂപയും, കാർഷിക ഉല്പന്നങ്ങളുടെ വിപണനം സംഭരണം വെയർഹൗസിങ് എന്നിവക്ക് 74.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

ഇത്തരത്തിൽ ഓരോ വർഷവും വിവിധ പദ്ധതികൾക്കും വിളകൾക്കുമുള്ള വിഹിതം വർദ്ധിപ്പിച്ചു കൊണ്ടും കർഷക സൗഹൃദമായ നിലപാടുകൾ സ്വീകരിച്ചും താങ്ങുവില,സംഭരണം, മൂല്യ വർദ്ധനവ് ഉൾപ്പെടെയുള്ള മേഖലകളിൽ ഇച്ഛാശക്തിയോടെ ഇടപെട്ടുകൊണ്ടുമാണ് കാർഷിക മേഖലയിൽ അനിതരസാധാരണമായ വളർച്ച കൈവരിക്കുവാനായത്. ഈ സാമ്പത്തിക വർഷം ഉൽപാദനം മുതൽ വിപണനം വരെയുള്ള സമസ്ത മേഖലകളിലും ശ്രദ്ധ  കേന്ദ്രീകരിക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക്, കൃഷിദർശൻ, മൂല്യ വർധിത കൃഷി മിഷൻ, KABCO എന്നീ പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ സാമ്പത്തിക വളർച്ച കാർഷിക മേഖലയിൽ കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like