കേരളത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരാണെന്ന് വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം : സർക്കാർ ജോലിക്കാരിൽ ഏറ്റവും മാനസിക സംഘർഷം അനുഭവിക്കുന്നത് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരാണെന്ന് വിജിലൻസ് റിപ്പോർട്ട് വഴി കണ്ടെത്തി. മറ്റ് ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യുന്നവരെ ക്കാൾ കൂടുതൽ ബിവറേജസ് ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്നവരാണ് കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നത് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. രണ്ടാഴ്ച മുൻപ് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത് .
ആഴ്ചകൾക്ക് മുൻപ് ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. മോശമല്ലാത്ത വരുമാനമുള്ള ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്ന കണ്ടെത്തലാണ് വിജിലൻസിന് ലഭിച്ചത്.
രണ്ടാഴ്ച മുമ്പായിരുന്നു കൈക്കൂലിക്കാരെ പ്രതീക്ഷിച്ച് കണ്ണൂർ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. കെെക്കൂലിക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ജീവനക്കാരുടെ ബാഗുകളും വിജിലൻസ് സംഘം പരിശോധിച്ചു. പണമാണ് ബാഗുകളിൽ പ്രതീക്ഷിച്ചതെങ്കിലും മിക്കവാറുമുള്ള ജീവനക്കാരുടെ ബാഗുകളിൽ കാണാൻ കഴിഞ്ഞത് പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളായിരുന്നു. രാവിലെ ഒൻപതര മുതൽ രാത്രി 9 വരെ ജീവനക്കാർ വലിയ രീതിയിലുള്ള മാനസിക പരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്. വിജിലൻസ് റിപ്പോർട്ട് നൽകിയതോടെയാണ് ഇക്കാര്യം ബിവറേജസ് കോർപ്പറേഷൻ്റെ ശ്രദ്ധയിൽ എത്തിയത് .
നേരത്തെ ഞായറാഴ്ചകളിൽ ലീവ് ജീവനക്കാർക്ക് നൽകിയിരുന്നത് ഏറെ ആശ്വാസകരമായിരുന്നു. ഞായറാഴ്ചകളിലു ണ്ടായിരുന്ന ഡ്രൈ ഡേ ഇല്ലാത്ത അവസ്ഥയിൽ ഒന്നാം തിയതിയുള്ള ലീവ് മാത്രമാണ് ബിവറേജസ് ജീവനക്കാർക്ക് മാനസിക സമ്മർദ്ദം കുറക്കാൻ കിട്ടുന്ന ദിവസം. രാവിലെ പത്തുമണി മുതൽ രാത്രി 9 മണി വരെ ലേഡീസ് സ്റ്റാഫ് അടക്കം നിരന്തരമായി ജോലി ചെയ്യുന്ന ഈ മേഖലയിൽ മാനസിക സമ്മർദ്ദം കൂടുതലാണെന്ന് വിജിലൻസ് റിപ്പോർട്ടുകളിൽ പറയുന്നു.
പ്രത്യേക ലേഖിക