ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയിലേക്കായി ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു -വയനാടൻ വാഴക്കുലയുടെ ഗുണനിലവാരത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തും
- Posted on April 30, 2025
- News
- By Goutham prakash
- 162 Views
നിശ്ചിത ശതമാനം ഗോത്ര വർഗ്ഗക്കാർ അധിവസിക്കുന്ന ജില്ലക്കുള്ള പദ്ധതിയായ ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാനിലേക്കായി വയനാട് ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ചേർന്ന കാർഷിക വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പട്ടികവർഗ വിഭാഗത്തിന്റെ കാർഷിക വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയിൽ
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന മാർഗ്ഗം എന്നീ മേഖലകളിൽ പട്ടികവർഗക്കാരുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ച കൈവരിക്കലാണ് ഉദ്ദേശ്യം. ആസ്‌പിരേഷനൽ ജില്ലയായ വയനാട്ടിലെ നാല് ബോക്കുകളിലെ മുഴുവൻ വില്ലേജുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും എന്ന രീതിലാണ് ഫണ്ട് അനുവദിക്കുക. ഗുണഭോക്തൃവിഹിതം 10 ശതമാനമാണ്.
21.79 കോടി രൂപയുടെ പ്രൊപ്പോസലിൽ പരിശീലന പരിപാടി,
കുമ്മായ വസ്തുക്കളുടെ വിതരണം, നടീൽ വസ്തുക്കളുടെ വിതരണം, തേനീച്ച വളർത്തൽ, കാർഷിക യന്ത്ര വത്കരണം, വന്യമൃഗ ശല്യ പരിഹാരത്തിന് ഹാങ്ങിങ്ങ് ഫെൻസിംഗ്, ജലസേചന സൗകര്യം, അടിസ്ഥാന സൗകര്യ വികസനം, ഭരണപരമായ ചെലവുകൾ എന്നിവയ്ക്കാണ് ഫണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 2025-26 വർഷം 4 കോടി രൂപയുടെ ജലസേചന പദ്ധതി പ്രൊപ്പോസലും സമർപ്പിച്ചു. മാനന്തവാടി, പനമരം ബ്ലോക്കുകളിലെ കബനിഗിരി, ഗൃഹന്നൂർ, വരവൂർ മൂന്ന് പാലം, മാത്തൂർവയൽ, പേരൂർ എന്നീ പാടശേഖരങ്ങളിലെ ജലസേചന സൗകര്യത്തിനായി പമ്പ് ഹൗസ്, പമ്പ് സെറ്റ്, കനാൽ, പൈപ്പ് ലൈൻ എന്നിവ നടപ്പാക്കാനാണ് പദ്ധതി.
പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സമ്പൂർണ ജനകീയ തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നതും യോഗം ചർച്ച ചെയ്തു.
ഉൽപ്പാദനത്തിൽ അഞ്ച്
വർഷത്തിനുള്ളിൽ സ്വയംപര്യാപ്‌തത കൈവരിക്കുക, കാർഷിക മേഖലയിലെ കൃഷിക്കൂട്ടങ്ങൾ ഉൾപ്പെടെ കർഷക കൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ച് പച്ചക്കറി ഉല്പാദനം, വിപണനം, മൂല്യവർദ്ധനവ് എന്നീവയിൽ പങ്കാളികളാക്കുക, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടുക,
പച്ചക്കറി ഉൽപ്പാദനം വർധിപ്പിച്ചു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് നിയന്ത്രിക്കുക, കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക,
കർഷകരുടെ വരുമാനം വർധിപ്പിക്കുക,
സുസ്ഥിരമായ കാർഷിക വളർച്ചയിലേക്ക് നയിക്കുന്ന പരിസ്ഥിതിസൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക,
സുരക്ഷിത പച്ചക്കറികൾ ലഭ്യമാക്കി ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻആർസിബി) യുടെ വിദഗ്‌ധരെ ഉൾപ്പെടുത്തി വയനാടൻ വാഴക്കുലയുടെ ഗുണനിലവാരത്തെക്കുറിച്ച് ഉടൻ പഠനം ആരംഭിക്കുമെന്ന് യോഗം അറിയിച്ചു. വയനാടൻ നേന്ത്രന് കറുപ്പ് നിറം വരുന്നതിനാൽ മറ്റു ജില്ലകളിലെ നേന്ത്രനെ അപേക്ഷിച്ച് വില കുറവുള്ളതാണ് വിഷയം.
ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യയുടെ പ്രദർശന തോട്ടം ജില്ലയിലെ കർഷകരുടെ കൃഷിയിടത്തിൽ നടപ്പിലാക്കുകയും എൻആർസിബി ഉൽപ്പാദിപ്പിച്ച ഗുണമേന്മയുള്ള ടിഷ്യൂ തൈകൾ ജില്ലയിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും യോഗത്തിൽ പറഞ്ഞു.
213.6 ലക്ഷം രൂപ ചെലവിൽ മുട്ടിൽ കൃഷിഭവൻ സ്മാർട്ട് ആക്കുന്നതിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പൂതാടി കൃഷിഭവൻ സ്‌മാർട്ട് ആക്കുന്ന നടപടി ആരംഭിച്ചു. ആസ്‌പിരേഷനൽ ജില്ല പദ്ധതിയിൽ ഉൾപ്പെടുത്തി
മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാർ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പൽ കൃഷി
ഓഫീസർ രാജി വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഷീബ ജോർജ്ജ്, ബിന്ദു ആർ, ആത്മ ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ അമ്പിളി ആനന്ദ് എന്നിവർ സംസാരിച്ചു.
കാർഷിക മേഖലയിലെ സോളാർ ഫെൻസിങ് പ്രവർത്തനങ്ങൾ വിലയിരുത്തി
വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ നടപ്പാക്കുന്ന സോളാർ ഹാങിങ്ങ് ഫെൻസിങ്ങിൻ്റെ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ അധ്യക്ഷതയിൽ ചേർന്ന മറ്റൊരു യോഗം വിലയിരുത്തി.
കൃഷി വകുപ്പ്, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുൾപ്പെടുത്തി വനം വകുപ്പിന്റെ സഹായത്തോടെ നിർമിക്കുന്ന 41.1 കിമീ സോളാർ ഹാങിങ്ങ് ഫെൻസിങ്ങിൻ്റെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. കൃഷി വകുപ്പിൽ നിന്നും അനുവദിച്ച 3.88 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ആറ് പദ്ധതികൾ നടപ്പാക്കും. നിലവിൽ മൂന്ന് പ്രവൃത്തികൾ ആരംഭിക്കുകയും ബാക്കി പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് ഡിവിഷനിലെ മൂന്ന് പ്രവൃത്തികൾ പുരോഗമിക്കുന്നു. മാനന്തവാടി നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ഒൻപത് പ്രവൃത്തികൾക്ക് (15.4 കി.മീ) 1.30 കോടി രൂപ അനുവദിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ്, ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർമാർ, ആത്മ പ്രോജക്ട് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ സംസാരിച്ചു.
