'ഞങ്ങൾ രക്ഷപെട്ട് ഓടിപ്പോകുകയാണ്'; കോവിഡ് ഭീതിയിൽ ചൈനയിലെ ഐഫോൺ ഫാക്ടറി; സംഭവിക്കുന്നതെന്ത്?
ആഗോളതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടുണ്ടെങ്കിലും ചൈനയില്‍ ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങളാണ് പിന്‍തുടരുന്നത്
![](https://enmalayalam.com/image/covid-VxaDUDka2D.jpg)
ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാലയിലെ ചില ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ക്വാറന്റൈന്‍ ആക്കിയിരുന്നു. ഇതേതുടര്‍ന്ന് കമ്പനിയില്‍ നേരിടേണ്ടി വരന്ന ദുരിതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജീവനക്കാര്‍. ഒക്ടോബറിന്റെ തുടക്കത്തില്‍ ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 3,000 സഹപ്രവര്‍ത്തകരെ ക്വാറന്റൈന്‍ ചെയ്തതായി സൂപ്പര്‍ വൈസര്‍ അറിയിച്ചതായി ഷാങ് യാവോ എന്ന ജീവനക്കാരന്‍ പറയുന്നു.
ആഗോളതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടുണ്ടെങ്കിലും ചൈനയില്‍ ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങളാണ് പിന്‍തുടരുന്നത്. "ഒരു കാരണവശാലും മാസ്‌ക് എടുക്കരുതെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞത്. ആഴ്ചകളോളം ദുരിതത്തിലൂടെയാണ് കടന്ന് പോയത്. ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. രോഗം ബാധിക്കുമെന്ന ഭയം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു", ഷാങ് യാവോ എഎഫ്പിയോട് പറഞ്ഞു.
തായ്വാനീസ് ടെക് ഭീമനായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. കോവിഡ് ബാധയ്‌ക്കെതിരെ തങ്ങള്‍ പോരാട്ടം നടത്തുകയാണെന്നും അതിനാല്‍ ഷെങ്‌ഷോവൂ നഗരത്തിലുള്ള ക്യാമ്പസ്സില്‍ ബയോ ബബിള്‍ നിര്‍മ്മിച്ചിരിക്കുകയാണെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു. ആപ്പിളിന്റെ നിര്‍മാണ പങ്കാളി കൂടിയാണ് ഫോക്സ്‌കോണ്‍.
അതേസമയം, ഫാക്ടറിയിലെ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിരവധി തൊഴിലാളികള്‍ രക്ഷപ്പെട്ട് ഓടിപ്പോകുകയും ചെയ്തു. ഫാക്ടറിയില്‍ മതിയായ ഭക്ഷണവും മരുന്നുകളും ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ ഉയര്‍ന്നുവരുന്ന കോവിഡ് കേസുകള്‍ തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍, വ്യാപക പരിശോധന, ക്വാറന്റൈനുകള്‍ എന്നിവ കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ പുതിയ വകഭേദങ്ങള്‍ വരുന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഫോക്സ്‌കോണിന്റെ ഫാക്ടറികളിലെ ദുരിതത്തെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ക്രമക്കേടുകളെ കുറിച്ചും നിരവധി തൊഴിലാളികള്‍ മാധ്യമങ്ങളോട് പറയുകയാണ്. ഫാക്ടറികളില്‍ വ്യാപകമായ പരിശോധന നടത്തിയിരുന്നതായി ഷാങ് എന്ന ജീവനക്കാരന്‍ എഎഫ്പിയോട് പറഞ്ഞു.
ഫാക്ടറികളില്‍ പനി ബാധിച്ച കഴിയുന്ന ആളുകള്‍ക്ക് മരുന്ന് ലഭിക്കുന്നില്ലെന്നും ഫോക്സ്‌കോണിലെ മറ്റൊരു തൊഴിലാളി പറഞ്ഞു. ജോലി ചെയ്യാത്തവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും ഷാങ് പറഞ്ഞു. ഫാക്ട്‌റിയില്‍ കോവിഡ് പോസിറ്റീവായ ഒരാളെ രോഗമില്ലാത്ത ഞങ്ങള്‍ക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ഫാക്ടറിയിലെ ഒരു ജീവനക്കാരി പറഞ്ഞു. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനത്തോടെ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എന്‍95 മാസ്‌ക് ഇട്ടിട്ടുള്ള ജീവനക്കാരെ ഷട്ടില്‍ ബസുകളില്‍ കയറ്റി താമസസ്ഥലത്തേക്കും ജോലിസ്ഥലത്തേക്കും കൊണ്ട് പോവുന്നത് വീഡിയോയില്‍ കാണാം.
ഫാക്ടറിയില്‍ നിന്ന് ആളുകള്‍ തങ്ങളുടെ ബാഗുമായി രക്ഷപെടുന്നതിന്റെ വീഡോയയും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിന് പരിഹാരവുമായി അധികാരികള്‍ എത്തി. ജീവനക്കാരെ അവരുടെ സ്വന്തം നാട്ടിലേക്ക് പോകാന്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയതായി ഷെങ്ഷോ സര്‍ക്കാര്‍ അറിയിച്ചു.ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശമായ ഹെനാന്‍ പ്രവിശ്യയില്‍ 600 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഫാക്ടറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കമ്പനി അത് തടഞ്ഞുവെന്ന് ഷാങ് പറഞ്ഞു. അവര്‍ ജീവനക്കാര്‍ വീട്ടില്‍ പോകുന്നത് തടയാന്‍ ശ്രമിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജീവനക്കാര്‍ക്ക് ദിവസം സൗജന്യമായി മൂന്ന് നേരം ഭക്ഷണം നല്‍കുന്നുണ്ടെന്നും വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നുമാണ് കമ്പനി പറയുന്നത്.