കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
![](https://enmalayalam.com/image/c18718a8-fa25-4f90-ae14-0717d19d38d1-Ul9rPf7TpA.jpg)
കൊച്ചി : മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്ന പദ്ധതികൾ ഏകോപിപ്പിക്കാൻ, ഏപ്രിൽ 16, 17, 18 തീയതികളിലാണ് മന്ത്രിയുടെ കൊച്ചി സന്ദർശനം. കൊച്ചിയിലെ മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകളും പുരോഗതിയും നേരിട്ട് വിലയിരുത്താനാണ് സന്ദർശനം. പൊതുജനങ്ങളും വ്യാപാരികളും ജനപ്രതിനിധികളുമടക്കം വിവിധ വിഭാഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
വൈറ്റില, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടപ്പള്ളി, പച്ചാളം തുടങ്ങി കൊച്ചിയിലെ എല്ലാ ക്ലസ്റ്ററുകളിലും കർമ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രി നേരിട്ടെത്തും. ഉന്നത ഉദ്യോഗസ്ഥരും, നഗരസഭാ ഭരണാധികാരികളും, എം എൽ എമാരും ഉൾപ്പെടെയുള്ളവർ മന്ത്രിയെ ഓരോ കേന്ദ്രത്തിലും അനുഗമിക്കും. നഗരസഭാ ജീവനക്കാരെയും മന്ത്രി ഓരോ സ്ഥലത്തും കാണും. നഗരത്തിലെ വിവിധ ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷൻ, കോളേജുകൾ എന്നിവരുടെ പ്രതിനിധികളുമായും വിവിധ കേന്ദ്രങ്ങളിൽ കൂടിക്കാഴ്ച നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരുന്ന ഉന്നത യോഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. യോഗത്തിൽ എം എൽ എമാരും മേയറും ഡെപ്യൂട്ടി മേയറും പങ്കെടുക്കും.
സ്വന്തം ലേഖകൻ