വിചിത്ര കേസ്: നടി ശ്വേതാമേനോൻ ഹൈക്കോടതിയിലേക്ക്
- Posted on August 07, 2025
- News
- By Goutham prakash
- 138 Views
സി.ഡി. സുനീഷ്
കൊച്ചി: നടി ശ്വേതാ മേനോനെതിരെ വിചിത്ര പരാതിയിൽ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. 'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. കേസിന് പിന്നിൽ 'അമ്മ'യ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്നത് പോലും സംശയിക്കുന്നു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പേരിലാണ് പരാതി.
നിലവിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയൽ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതി . പാലേരിമാണിക്യം, രതിനിര്‍വേദം, കളിമണ്ണ് എന്നീ സിനിമകളും ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
