കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

വയനാട്ടിലെ,

വനം വകുപ്പുമായി തര്‍ക്കത്തിലുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ സന്ദര്‍ശിച്ചു. ഭൂമിയുടെ അവകാശത്തിനായി കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ  പരാതിയില്‍ നിരവധി തവണ റവന്യുവകുപ്പ് സ്ഥല പരിശോധനകള്‍ നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കുടുംബാംഗങ്ങളുമായി ചര്‍ച്ചയും നടത്തിയിരുന്നു.  ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ തിങ്കളാഴ്ച രാവിലെ  സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കളക്‌ട്രേറ്റ് പടിക്കല്‍ സമരം തുടരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ ജെയിംസില്‍ നിന്നും ഭൂമിയുടെ സ്‌കെച്ചുകള്‍, അതിരുകള്‍,മുന്‍ രേഖകള്‍ എന്നിവയെല്ലാം ജില്ലാ കളക്ടര്‍  പരിശോധിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ 12 ഏക്കര്‍ ഭൂമിയാണ് കാഞ്ഞിരത്തിനാല്‍ സഹോദരന്‍മാര്‍ വാങ്ങിയത്. പിന്നീട് വനം വകുപ്പ് ഈ ഭൂമി അന്യായമായി പിടിച്ചെടുക്കുകയായിരുന്നു എന്നാണ് കാഞ്ഞിരത്തിനാല്‍ കുടുംബം പരാതിപ്പെടുന്നത്. പ്രസ്തുതഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നും റവന്യു വകുപ്പ് രേഖകളും ഇതു ശരിവെക്കുന്നതാണെന്നും ഈ കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് സാധ്യതകള്‍ ആരായാനും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇതിന് മുമ്പ്  സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കള്കടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.പി.റഷീദ് ബാബു, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോബി ജെയിംസ്, ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ പ്രീത് വര്‍ഗ്ഗീസ് ,കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസര്‍ കെ.ജ്യോതി തുടങ്ങിയവര്‍  ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like