ബിഷപ് ഫ്രാങ്കൊക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം സർക്കാർ തടയണം : സേവ് അവർ സിസ്റ്റേഴ്സ്
![](https://enmalayalam.com/image/Untitled-05-QxLCKWrS5Z.jpg)
കൊച്ചി: ഫ്രാങ്കൊക്കെതിരായ ലൈംഗികാക്രമണക്കേസിൽ സാക്ഷികളായ നാല് കന്യാസ്ത്രീകളെ സംസ്ഥാനത്തിന് പുറത്തുള്ള നാല് സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുവാനുള്ള ചില സഭാധികാരികളുടെ നീക്കം കേസ് അട്ടിമറിക്കാനുള്ള നടപടിയായി കണ്ട് നിയമവിരുദ്ധമായ ആ നീക്കങ്ങൾക്കെതിരെ സർക്കാർ നടപടി എടുക്കണമെന്ന് സേവ് ഔർ സിസ്റ്റേഴ്സ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
ഒരു ക്രിമിനൽ കേസിലെ സാക്ഷികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്ന് ക്രിമിനൽ ചട്ടങ്ങളും സ്കീമുകളും വ്യക്തമായി പറയുന്നുണ്ട്.ഇതിലെ പ്രധാന സാക്ഷിയും കൊച്ചിയിൽ നടത്തിയ സമരങ്ങളിൽ പങ്കാളി ആകുകയും ചെയ്ത കന്യാസ്ത്രീകളെ മാറ്റുന്നത് വഴി ഈ കേസിൽ സഭയുടെ ലക്‌ഷ്യം കേസ് അട്ടിമറിക്കലും സമരം ദുര്ബലപ്പെടുത്തലുമാണെന്നു വ്യക്തമായിരിക്കുന്നു. കേസിൽ പരാതിക്കാരിയും പ്രധാന സാക്ഷിയുമായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി ഭീഷണപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്.
പഞ്ചാബിൽ വച്ച് മാസങ്ങൾക്കു മുമ്പ്നടന്ന കാട്ടുതറ അച്ചൻറെ മരണം ദുരൂഹമാണെന്നും ഞങ്ങൾ ആരോപിച്ചിരുന്നു. ഫ്രാങ്കോയുടെ കീഴിലുള്ള പഞ്ചാബിലേക്കു തന്നെ സിസ്റ്റർ അനുപമയെ മാറ്റുന്നത് വഴി ആ സാക്ഷിയുടെ ജീവന് വരെ ഭീഷണി ഉണ്ടെന്ന വസ്തുത സർക്കാർ കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ ഈ കേസിലെ സാക്ഷികളെ ഇ ത്തരത്തിൽ സംഥാനത്തിനു പുറത്ത് വിടുന്നത് ക്രിമിനൽ നടപടിചട്ടങ്ങൾക്കു വിരുദ്ധമാണെന്ന കാരണത്താൽ തന്നെ അവരെ അയക്കാനുള്ള തീരുമാനം റദ്ദാക്കാൻ സർക്കാർ സഭയോട് ആവശ്യപ്പെടണം. മഹേന്ദ്ര ചൗളയും കേന്ദ്ര സർക്കാരും തമ്മിലുള്ള (2018) കേസിൽ സാക്ഷികളുടെ സംരക്ഷണത്തിനായി വ്യക്തമായ ഒരു പദ്ധതി ( സാക്ഷി സംരക്ഷണ പദ്ധതി 2018 എന്ന പേരിൽ കോടതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. സാക്ഷികൾ എന്നാൽ കോടതിക്ക് സത്യം കണ്ടെത്താൻ വെളിച്ചം നൽകുന്ന സൂര്യനാണെന്നു കോടതി വിലയിരുത്തുന്നു. അവരെ സംരക്ഷിക്കുന്നത് സർക്കാരിന്റെ ബാധ്യതയാണ്. പ്രതിയുടെ സാമീപ്യത്തിൽ നിന്നും സാക്ഷിയെ അകറ്റി നിർത്തുക എന്നത് ഇതിൽ ഏറ്റവും പ്രധാനമായ ഒരു നിർദ്ദേശമാണ്. ഈ കേസിൽ പ്രധാന സാക്ഷിയെ പ്രതിയുടെ നിയന്ത്രണാധികാരമേഖലയിലേക്കു വിടുന്നു എന്നത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു ഇവരെ സംസ്ഥാനത്തിന് പുറത്തേക്കു അയക്കാനുള്ള സഭയുടെ ശ്രമങ്ങളെ തടയണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്ക്കരിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും സർക്കാരിനെ ഓർമ്മിപ്പിക്കുന്നു.
പ്രത്യേക ലേഖകൻ