പാരമ്പര്യം തുടർന്ന് ബിനാലെയിൽ മധുര പൊങ്കൽ
കൊച്ചി: ആദ്യ പതിപ്പ് മുതൽ ബിനാലെ പാരമ്പര്യത്തിന്റെ ഭാഗമാണ് പൊങ്കൽ ആഘോഷം. ഇത്തവണയും പതിവ് തെറ്റാതെ തമിഴ് തൊഴിലാളികളുമായി ചേർന്ന് മധുര പൊങ്കൽ ഗംഭീരമായി കൊണ്ടാടി. ആസ്പിൻവാൾ ഹൗസിൽ കോലമെഴുതിയും ഉറുമ്പിനുൾപ്പെടെ ധാന്യം നൽകിയും മധുരപൊങ്കൽ ഒരുക്കിയും പങ്കിട്ടും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉൾപ്പെടെ ടീമംഗങ്ങൾ തമിഴ് തൊഴിലാളികൾക്ക് ഒപ്പം പരമ്പരാഗത വിളവെടുപ്പ് ആഘോഷത്തിൽ ഭാഗഭാക്കായി. ബിനാലെയുടെ ആദ്യ പതിപ്പ് മുതൽ സജീവമായ അശോകന്റെ നേതൃത്വത്തിലുള്ള തമിഴ് തൊഴിലാളി സംഘത്തോടൊപ്പമുള്ള പൊങ്കൽ ആഘോഷം ഈ കലാമേളയിൽ ഇവരുടെ പ്രാധാന്യവും പ്രസക്തിയും പങ്കാളിത്തവും വ്യക്തമാക്കുന്നതാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സാധാരണക്കാരുടെയുമാണ് ബിനാലെയെന്ന് പൊങ്കലാഘോഷം. സ്നേഹത്തിന്റെ പ്രകാശ്‌നമാണിത്. സാധാരണക്കാരായ തൊഴിലാളികളെ വരെ ചേർത്തുപിടിക്കുകയും അവരിലേക്ക് എത്തുകയും ചെയ്യുകയെന്നതാണ് ബിനാലെയുടെ സൗന്ദര്യാത്മകതയും ജനകീയതയുമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
പ്രത്യേക ലേഖകൻ