സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്രം: മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക്
![](https://enmalayalam.com/image/1600x960_1268107-6-58VDgXlUCd.jpg)
ന്യൂഡല്‍ഹി: കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് സൂചന നൽകി, റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. ചൊവ്വാഴ്ച വന്ദേഭാരത് സര്‍വീസിനെക്കുറിച്ച് വിശദീകരിക്കാന്‍ വി.മുരളീധരനോടൊപ്പം വിളിച്ച പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വന്ദേഭാരത് തീവണ്ടി സില്‍വര്‍ലൈനിന് ബദലാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ രാഷ്ട്രീയവിവാദങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒഴിവാക്കിയെന്ന് ആരു പറഞ്ഞു എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. നിലവിലുള്ള ഡി.പി.ആര്‍. പ്രായോഗികമല്ല. കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. വന്ദേഭാരതും സില്‍വര്‍ലൈനും രണ്ടാണ്. നിലവിലെ വിശദപദ്ധതിരേഖയില്‍ നിന്നുമാറി സില്‍വര്‍ലൈനിന്റെ പുതിയ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ പരിഗണിക്കുമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ശബരി എക്സ്പ്രസ് പദ്ധതിയും ചര്‍ച്ചയിലാണെന്നും പദ്ധതിക്കായുള്ള രണ്ടു വ്യത്യസ്ത മാര്‍ഗങ്ങളെപ്പറ്റി പഠനം നടത്തിവരുകയാണെന്നും മന്ത്രി അറിയിച്ചു.
കെ-റെയില്‍ നടപ്പാക്കാനാകില്ലെന്ന നിലപാട് നേരത്തേ ബി.ജെ.പി. സംസ്ഥാനനേതാക്കളും റെയില്‍മന്ത്രാലയവും കൈക്കൊണ്ടിരുന്നു. പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.
സ്വന്തം ലേഖകൻ