കിംവദന്തികളില്‍ പരിഭ്രാന്തരായി വാങ്ങിക്കൂട്ടേണ്ട'; രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍.


ന്യൂഡല്‍ഹി : 


രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കരുതെന്നും കമ്പനികള്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.


പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമമില്ലെന്നും, ഔട്ട്‌ലെറ്റുകളില്‍ നല്ല നിലയില്‍ സ്റ്റോക്കുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) വ്യക്തമാക്കി. ഔട്ട്‌ലെറ്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ഐഒസി അറിയിച്ചു.


സമൂഹമാധ്യമങ്ങളിലെ കിംവദന്തികള്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കും. ഇതു സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ കേട്ട് ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുത്. സ്ഥിരീകരണമുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും ഐഒസി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


ചില പ്രദേശങ്ങളില്‍ ഇന്ധനക്ഷാമം രൂക്ഷമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ് എന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) വ്യക്തമാക്കി. 'രാജ്യമെമ്പാടും ഇന്ധനക്ഷാമമില്ല' എന്ന് കമ്പനി പറഞ്ഞു. അസംസ്‌കൃത എണ്ണ, പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ മതിയായ സ്റ്റോക്കുകള്‍ ഉണ്ടെന്നും വിതരണ ശൃംഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.


ഇന്ധനക്ഷാമമില്ലെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) കമ്പനിയും അറിയിച്ചു. കിംവദന്തികളില്‍ തെറ്റിദ്ധരിക്കപ്പെടുകയോ പരിഭ്രാന്തിയോടെ വാങ്ങലുകള്‍ നടത്തുകയോ ചെയ്യേണ്ടതില്ല. സാധാരണ ഉപഭോഗ രീതികള്‍ തുടരാനും ഉപഭോക്താക്കളോട് കമ്പനി നിര്‍ദ്ദേശിച്ചു. പശ്ചിമഷ്യന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ്, രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like