എസ് .ഐ നിയമനത്തിൽ ചട്ടലംഘനമോ ?...എന്ത് നടപടി സ്വീകരിക്കും എന്നാലോചിച്ച് പി എസ് സി
- Posted on February 26, 2022
- News
- By Dency Dominic
- 151 Views
ഭേദഗതി നിലവിൽ വന്നാൽ 2010നു ശേഷമുള്ള എസ്ഐമാരുടെ എല്ലാ സ്ഥാനക്കയറ്റത്തെയും അതു ബാധിക്കും
തിരുവനന്തപുരം: കേരള പൊലീസിൽ ചട്ടം ലംഘിച്ച് എസ്ഐമാരുടെ അനധികൃത നിയമനം. 2 വ്യത്യസ്ത തസ്തികകളിൽ പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ച എസ്ഐമാരുടെ സംയുക്ത സീനിയോറിറ്റി പട്ടിക തയാറാക്കി ജനറൽ എക്സിക്യൂട്ടീവ് എസ്ഐമാരുടെ സീനിയോറിറ്റി പൊലീസ് ആസ്ഥാനത്ത് അട്ടിമറിച്ചതായി ആക്ഷേപം. സ്പെഷൽ റൂൾസ് ഭേദഗതി ചെയ്ത് അനർഹരായവർക്കു സ്ഥാനക്കയറ്റം നൽകാനാണു നീക്കം. 2007ലും 2008ലും ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ച്, ജില്ലാ ആംഡ് റിസർവ് തസ്തികകളിൽ വ്യത്യസ്ത രീതിയിൽ പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ച എസ്ഐമാരുടെ സീനിയോറിറ്റി പട്ടികയാണ് ഒരുമിച്ചാക്കിയത്. 2 രീതിയിലായിരുന്നു ഇവരുടെ നിയമനവും. എന്നാൽ ഇതു രണ്ടും രണ്ടല്ലെന്നും 2010ൽ സംയോജിപ്പിച്ചെന്നും രണ്ടും ചേർന്നാണു കേരള സിവിൽ പൊലീസ് ആക്കിയതെന്നും പൊലീസ് ആസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ കേരള സിവിൽ പൊലീസ് കേഡറിലെ (കെസിപി) എസ്ഐമാരുടെ സംസ്ഥാനതല സീനിയോറിറ്റി പട്ടിക എന്ന പേരിൽ കഴിഞ്ഞ സെപ്റ്റംബർ എട്ടിനു പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ്.ഹരിശങ്കർ ഉത്തരവിറക്കി.
ഇതിനെതിരെ ജനറൽ എക്സിക്യൂട്ടീവ് ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നു സ്റ്റേ നേടി. എന്നാൽ ആസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ അത് അംഗീകരിച്ചില്ല. അദ്ദേഹം സ്പെഷൽ റൂൾ ഭേദഗതി ചെയ്യാനുള്ള നിർദേശം പിഎസ്‍സിക്കു കൈമാറി. 2007ലും 2008ലും പിഎസ്‍സി 2 തസ്തികയ്ക്കു 2 കാറ്റഗറി നമ്പർ പ്രകാരമാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനാൽ പൊലീസ് ശുപാർശയിൽ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണു പിഎസ്‍സി. ഭേദഗതി നിലവിൽ വന്നാൽ 2010നു ശേഷമുള്ള എസ്ഐമാരുടെ എല്ലാ സ്ഥാനക്കയറ്റത്തെയും അതു ബാധിക്കും. നിലവിലെ സിഐമാരുടേയും ഡിവൈഎസ്പിമാരുടെയും മുകളിൽ ബറ്റാലിയനുകളിലെ റിസർവ് ഇൻസ്പെക്ടർമാർക്കും അസി.കമൻഡാന്റുമാർക്കും നിയമനം നൽകേണ്ടി വരും. മാത്രമല്ല, കഴിഞ്ഞ ആറിനു പൊലീസ് ആസ്ഥാനത്തു നിന്നു പ്രസിദ്ധീകരിച്ച ഉത്തരവിൽ റിസർവ് എസ്ഐമാരെ റിസർവ് ഇൻസ്പെക്ടർ ആക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തി. ചുരുക്കത്തിൽ ഒരേ വ്യക്തി 2 വ്യത്യസ്ത സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെടുന്ന വിചിത്ര നടപടിയാണു പൊലീസ് ആസ്ഥാനത്ത് സൃഷ്ടിച്ചത്.