കാര്‍ കത്തിനശിച്ചു: കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി
![](https://enmalayalam.com/image/en-malayalam_news-05-12-10-LhsFUzKq5v.jpg)
കാര്‍ കത്തിനശിച്ചു: കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി; മരിച്ചത് കണ്ണൂർ കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മാത്യുവാണെന്ന് തിരിച്ചറിഞ്ഞു; ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കണിയാരം ഫാദർ ജികെഎം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം റബര്‍തോട്ടത്തിൻ്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്. കാറിനകത്ത് കത്തി കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം കണ്ണൂർ കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മാത്യുവാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പോലീസ് വ്യക്തമാക്കി. പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു തുടർന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിൻ്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകൾ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നുച്ചയോടെയാണ് സംഭവം. ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിനെത്തിയ തൊഴിലാളികളാണ് കാർ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാൽ ഇവർക്ക് തീയണക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് പോലീസിലും ഫയർഫോഴ്സിലും വിവരമറിയച്ചതോടെ മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂർണമായും കാർ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളിൽ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.