ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഓർമകൾ ബാക്കിയാക്കി പെലെ ഇന്ന് മണ്ണിലേക്ക് മടങ്ങുന്നു.

ഓർമകൾ ബാക്കിയാക്കി ഫുട്‌ബോൾ ഇതിഹാസം പെലെ മടങ്ങുന്നു. ഇന്നാണ് സംസ്‌കാരം. പെലെ കളിച്ചുവളർന്ന സാന്റോസ് ക്ലബ്ബിന്റെ സ്‌റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. കളിക്കാരും ആരാധകരും അർബാനോ കാർദീറ സ്‌റ്റേഡിയത്തിലേക്ക് ഒഴുകുന്നു. മൈതാനമധ്യത്തിൽ പൂക്കൾ വിരിച്ച മഞ്ചലിൽ കണ്ണടച്ച് പെലെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ണീരോടെ ആദരമർപ്പിക്കുന്നു. നൂറുവയസ്സുള്ള അമ്മ സെലെസ്‌റ്റി മകനെ അവസാനമായി കാണാനെത്തി. ഭാര്യ മാർഷ്യ അവോകി വിങ്ങിപ്പൊട്ടി. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ അവരെ ആശ്വസിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേരിടണമെന്ന് ഇൻഫാന്റിനോ അഭ്യർഥിച്ചു. കാണാനെത്തുന്നവരുടെ നിര സ്‌റ്റേഡിയത്തിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു. പൂക്കളും ജേഴ്‌സിയുമായാണ് കാത്തുനിൽപ്പ്. ഇന്നലെ രാവിലെയാണ് സാവോപോളോയിലെ ആൽബർട്ട് ഐൻസ്‌റ്റീൻ ആശുപത്രിയിൽനിന്ന് മൃതദേഹം സാന്റോസിലെത്തിച്ചത്. സംസ്‌കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾക്കുമാത്രമാണ് പ്രവേശനം. സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എകുമെനികലിലാണ് സംസ്‌കാരം.