കോളും എസ്.എം.എസും മാത്രമുള്ള മൊബൈൽ പ്ലാനുകൾ ലഭ്യമാക്കണം; നിർദ്ദേശവുമായി ട്രായ്.

കുറഞ്ഞ നിരക്കിൽ കോളും എസ്.എം.എസും ലഭ്യമാക്കുന്നതിനായുള്ള പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശവുമായി ട്രായ്. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.


2026 ലെ കരട് ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷനിൽ, ഓരോ ടെലികോം ഓപ്പറേറ്റർമാരും കോളിംഗിനും (വോയ്‌സ്) എസ്എംഎസിനും മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും നൽകണമെന്ന് ട്രായ് നിർദ്ദേശിച്ചു. വോയ്സ്-എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും, ഡാറ്റ ഒഴിവാക്കുമ്പോള്‍ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും ട്രായ് ചൂണ്ടിക്കാണിച്ചു.


രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തി. ഈ ഭേദഗതിയിലൂടെ സുതാര്യത വർധിപ്പിക്കാനും ഡേറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾ അധിക പണം നൽകേണ്ടിവരുന്നില്ലെന്ന് ഉറപ്പാക്കാനും സാധിക്കും. പുതിയ നിര്‍ദ്ദേശത്തിന്മേല്‍ പൊതുജനങ്ങളുടെ അഭിപ്രായം ട്രായ് തേടിയിട്ടുണ്ട്. ഏപ്രില്‍ 28നകം അഭിപ്രായം അറിയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like