രാഹുൽ ഗാന്ധി എം.പി. ഇടപ്പെട്ടു: ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു
- Posted on March 23, 2023
- News
- By Goutham Krishna
- 99 Views
കൽപ്പറ്റ: ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു കേരളത്തിലെയും മാഹിയിലേയും ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഏപ്രിൽ - മെയ് മാസത്തെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. രാഹുൽ ഗാന്ധി എം പിയുടെ ഇടപ്പെടലിനെ തുടർന്നാണ് കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ വേഗത്തിലുള്ള നടപടി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനലവധി ഏപ്രിൽ , മെയ് മാസങ്ങളിലായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ രാഹുൽ ഗാന്ധി എംപിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കൂടാതെ, തിങ്കളാഴ്ച വയനാടെത്തിയ രാഹുൽ ഗാന്ധിക്ക് മലപ്പുറത്തേയും, വയനാട്ടിലേയും രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിനിധികൾ നേരിൽ കണ്ട് നിവേദനം നൽകുകയുണ്ടായി. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വേനൽ ചൂട് കണക്കിലെടുത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ വേനൽ അവധി അനുവദിക്കാൻ ഇടപെടൽ വേമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. പഴയ ഉത്തരവ് പ്രകാരം മാർച്ചിൽ വാർഷിക പരീക്ഷകൾ പൂർത്തിയായ ശേഷവും കുട്ടികളും, അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളിൽ തുടരേണ്ട സാഹചര്യമാണുള്ളത്. മാത്രമല്ല വിഷു, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ, ഈദുൽ ഫിത്തർ തുടങ്ങിയ വിവിധ മതങ്ങളുടെ ആഘോഷങ്ങളും ഏപ്രിൽ മാസത്തിലാണ്. ഇതും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു എന്നും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. മുൻവർഷങ്ങളിലെ പോലെ വേനലവധി ഏപ്രിലിലേക്ക് മാറ്റണമെന്ന് ജവഹർ നവോദയ വയനാട് സ്കൂൾ സന്ദർശിച്ച രാഹുൽ ഗാന്ധിയോട് കുട്ടികളും , രക്ഷിതാക്കളും
ആവശ്യപ്പെടുകയുണ്ടായി. വേനലവധി സംബന്ധിച്ച ന്യായമായ ആവശ്യത്തിൽ അടിയന്തിരമായി ഇടപെടാം എന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന മെയ് - ജൂൺ വേനലവധി ഏപ്രിൽ- മെയ് മാസത്തേക്ക് മാറ്റി പുനക്രമികരിച്ചു കൊണ്ട് നവോദയ വിദ്യാലയ സമിതി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ 1 മുതൽ - മെയ് 30 വരെ 60 ദിവസത്തെ അവധിയാണ് നൽകിയിട്ടുള്ളത്. രാഹുൽ ഗാന്ധി ഉറപ്പ് പാലിച്ചതിൽ നന്ദിയുണ്ടെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നവോദയ വിദ്യാലയ സമിതിക്കും, കേന്ദ്ര സർക്കാരിനും രക്ഷിതാക്കളുടെ കൂട്ടായ്‌മ കത്ത് നൽകിയിരുന്നു. കൂടാതെ, അഖിലേന്ത്യാ നവോദയ വിദ്യാലയ സമിതി സ്റ്റാഫ് അസോവിയേഷൻ നവോദയ വിദ്യാലയ കമ്മീഷണർക്കും കത്ത് നൽകുകയുണ്ടായി. കോവിഡിന് മുൻപ് ഏപ്രിൽ - മെയ് മാസങ്ങളിലായിരുന്ന വേനലവധി ഇത്തവണ മെയ്, ജൂൺ മാസങ്ങളിലേക്ക് മാറ്റികൊണ്ടാണ് നവോദയ വിദ്യാലയ സമിതി നേരത്തെ ഉത്തരവിറങ്ങിയിരുന്നത്. കേരളത്തിലെ സ്കൂളുകൾക്കുപുറമെ, മാഹിയിലെ സ്കൂളിനും പുതിയ അവധി ബാധകമാണ്. വേനലവധി ഏപ്രിലിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് എംപിമാർക്കും, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനും രക്ഷിതാക്കളുടെ കൂട്ടായ്മ നിവേദനം സമർപ്പിച്ചിരുന്നു.