കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യ പങ്കെടുക്കും

ഏറെ സവിശേഷതകളോടെയാണ് ഇക്കുറി പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയുടെ 77-മതു പതിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. 

ലോകമെമ്പാടു നിന്നും ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രമുഖ വ്യക്തികള്‍ക്കും പ്രതിനിധികള്‍ക്കും മുമ്പാകെ, 77-ാമതു കാന്‍ ചലച്ചിത്രമേളയില്‍ , ഇതാദ്യമായി ഇന്ത്യ 'ഭാരത് പര്‍വ് ' സംഘടിപ്പിക്കും.  വിവിധ ഭാഗങ്ങള്‍ നിന്നും എത്തുന്ന പ്രശസ്തര്‍, ചലച്ചിത്ര സംവിധായകര്‍, നിര്‍മ്മാതാക്കള്‍, ബയർമാർ, സെയില്‍സ് ഏജന്റുമാര്‍ എന്നിവര്‍ക്കു മുമ്പാകെ രാജ്യത്തിന്റെ സൃഷ്ടിപരമായ എണ്ണമറ്റ അവസരങ്ങളും സര്‍ഗ്ഗാത്മക പ്രതിഭകളുടെ സമ്പന്നതയും അവതരിപ്പിക്കുന്നതിന് ഇത് അവസരമൊരുക്കും. 2024 നവംബര്‍ 20-28 വരെ ഗോവയില്‍ നടക്കുന്ന 55-മത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌ഐ) യുടെ ഔദ്യോഗിക പോസ്റ്ററും ട്രെയിലറും ഭാരത് പര്‍വ്വില്‍ അനാച്ഛാദനം ചെയ്യും. 55-മത് ഐഎഫ്എഫ്‌ഐയ്‌ക്കൊപ്പം സംഘടിപ്പിക്കുന്ന ഒന്നാം ലോക ഓഡീയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഉച്ചകോടി (WAVES) യുടെ ' സേവ് ദ ഡേറ്റ് ' പ്രകാശനത്തിനും ഭാരത് പര്‍വ്വ് സാക്ഷ്യം വഹിക്കും.


108 വില്ലേജ് ഇന്റര്‍നാഷണല്‍ റിവിയേരയില്‍ നടക്കുന്ന 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഭാരത് പവലിയന്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മേയ് 15 ന് ഉദ്ഘാടനം ചെയ്യും. കാനിലെ ഭാരത് പവലിയന്‍ ഇന്ത്യന്‍ ചലച്ചിത്ര സമൂഹത്തിന് നിര്‍മ്മാണ സഹകരണം വളര്‍ത്തല്‍, വിതരണ ഇടപാടുകള്‍ ഒപ്പു വയ്ക്കല്‍, B2B മീറ്റിംഗുകള്‍, വിനോദ, മാധ്യമ രംഗത്തെ പ്രമുഖരുമായി സഹകരിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കും. എഫ്‌ഐസിസിഐയുടെ വ്യവസായ പങ്കാളിത്തത്തോടെ എന്‍എഫ്ഡിസിയാണ് പവലിയന്‍ ഒരുക്കുന്നത്. സിഐഐ മുഖേന മാർച്ചെ ഡു കാൻസിൽ  (Marche du Cannes) ഒരു 'ഭാരത് സ്റ്റാളും' സ്ഥാപിക്കും.


പായല്‍ കപാഡിയയുടെ മഹത്തായ സൃഷ്ടി, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ,('All We Imagine as Light)  അഭിമാനകരമായ 'പാം ഡി ഓറി'നായി മത്സരിക്കും. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ ചലച്ചിത്രം ഔദ്യോഗിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്നത്, മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള, ഒരു സുപ്രധാന നാഴികക്കല്ലാണ്.


ല സിനിഫ് (La Cinef) മത്സര വിഭാഗത്തില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) വിദ്യാര്‍ത്ഥികളുടെ 'സൺഫ്ലവർസ് വെർ ഫസ്റ്റ് വൺസ് ടു  നോ' (SUNFLOWERS WERE FIRST ONES TO KNOW) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കന്നഡയിൽ നിർമ്മിച്ച ഹ്രസ്വചിത്രം, ലോകമെമ്പാടുമുള്ള എൻട്രികളിൽ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോൾ അവസാന ഘട്ടത്തിൽ മറ്റ് 17 അന്താരാഷ്ട്ര ഹ്രസ്വചിത്രങ്ങളുമായി മത്സരിക്കും.


കൂടാതെ, അമുല്‍ ക്ഷീര സഹകരണ പ്രസ്ഥാനത്തെ കേന്ദ്രീകരിച്ച് ശ്യാം ബെനഗലിന്റെ 'മന്ഥന്‍' എന്ന സിനിമ ക്ലാസിക് വിഭാഗത്തില്‍ അവതരിപ്പിക്കും. ദേശീയ അവാര്‍ഡ് ജേതാവായ ഛായഗ്രാഹകന്‍ സന്തോഷ് ശിവനാണ് പിയര്‍ ആഞ്ജിനൊ   (Pierre Angenieux) ആദരവ് ഏറ്റുവാങ്ങുക. കാനിലെ   പ്രതിനിധികള്‍ക്കായി ഒരു മാസ്റ്റര്‍ ക്ലാസും അദ്ദേഹം നയിക്കും, ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ്.


മേയ് 15ന് ഉച്ചയ്ക്ക് 12 മണിക്ക് മെയിന്‍ സ്റ്റേജില്‍ (റിവിയേര) 'സമൃദ്ധമായ  പ്രോത്സാഹനങ്ങളും തടസമില്ലാത്ത സൗകര്യങ്ങളും - വരൂ, ഇന്ത്യയില്‍ സൃഷ്ടിക്കൂ' എന്ന തലക്കെട്ടില്‍ ഇന്ത്യയുമായി സഹകരിച്ച് ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അവസരങ്ങള്‍ ആരായുന്ന ഒരു സെഷന്‍ സംഘടിപ്പിക്കുന്നുണ്ട്.



Author

Varsha Giri

No description...