വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറേല്ലി മാനന്തവാടി രൂപത സന്ദർശിക്കും.

കൊച്ചി : ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറേല്ലി മാനന്തവാടി രൂപത സന്ദർശിക്കും. കുടിയേറ്റജനതക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപതയിൽ നിന്ന് വിഭജിതമായി മാനന്തവാടി രൂപത രൂപീകൃത മായതിന്റെ സുവർണ്ണജൂബിലി സമാപന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ആർച്ചുബിഷപ്പ് മാനന്തവാടിയിലെത്തുന്നത്. ഇറ്റാലിയൻ വംശജനായ ആർച്ചുബിഷപ്പ് ലിയോപ്പോൾദോ ജിറേല്ലി 1987 മുതൽ വത്തിക്കാന്റെ നയതന്ത്രകാര്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ, ഇസ്രായേൽ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാൻ സ്ഥാനപതിയായും ജറുസലേം പാലസ്തീൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക ഡലഗേറ്റായും അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇപ്പോൾ വത്തിക്കാനുമായി ബന്ധപ്പെട്ട് ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ചുമതലകളാണ് അദ്ദേഹത്തിനുള്ളത്. വത്തിക്കാന്റെ നയതന്ത്ര ഉദ്യോഗസ്ഥർ അപ്പസ്തോലിക് നുൺഷ്യോ എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷപദവിയിലിരിക്കുന്ന മാർപാപ്പ വത്തിക്കാൻ എന്ന ചെറുരാജ്യത്തിന്റെ അധികാരി കൂടിയാണ്. ഒരു രാജ്യമെന്ന നിലയിൽ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾ വത്തിക്കാനുമുണ്ട്. ആർച്ചുബിഷപ്പ് ലിയോപ്പോൾദോ ജിറേല്ലി ഈ ഉത്തരവാദിത്വമാണ് ഇന്ത്യയിൽ നിർവ്വഹിക്കുന്നത്. മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി സമാപനആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആർച്ചുബിഷപ്പിന് മാനന്തവാടി രൂപതയുടെ ബിഷപ്സ് ഹൗസിൽ സ്വീകരണം നല്കും. മെയ് ഒന്നിന് നടക്കുന്ന സുവർണ്ണജൂബിലിയുടെ സമാപന സമ്മേളനം ആർച്ചുബിഷപ്പ് ഉദ്ഘാടനം ചെയ്യും.
റോസ് റോസ്