വെടിക്കെട്ട്
കൊച്ചി: ഒരു പുഴയുടെ ഇരു കരകളിലായി അയ്യങ്കാളിയുടെയും, ശ്രീനാരായണ ഗുരുവിന്റെയും പ്രതിമകൾ വെച്ച 2 ഗ്രാമങ്ങൾ. അവിടു ത്തെ ജീവിതങ്ങൾ. ജാതി- വർണ്ണ വെറിയുടെ ചെന്നായ്ക്കൾ സമൂഹത്തിൽ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും, സൗഹൃദവും, പ്രണയവും അവയെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന സന്ദേശവും, തമാശയിലൂടെയും വൈകാരിക മുഹൂർത്തങ്ങളിലൂടെയും രസകരമായി കഥ പറയുന്ന സിനിമയാണ് വെടിക്കെട്ട്. രണ്ട് സംവിധായകന്മാരും നായകന്മാരായി എത്തുമ്പോൾ രണ്ടുപേർക്കും ശക്തമായി അഭിനയിക്കാനുള്ള സ്പെയ്സ് നൽകിയുള്ള തിരക്കഥാ രചന. ഉത്സവത്തിൽ കൊടിയേറ്റം നടക്കുമ്പോൾ കൊടിമരത്തിൽ കയർ കെട്ടാൻ സഹായിക്കുന്ന നിയമനശാന്തിയെ ബ്രാഹ്മണശാന്തി പുറംകൈ കൊണ്ട് തട്ടിമാറ്റുന്നതും, രണ്ടുപേർ വിവാഹിതരാവുമ്പോൾ കല്ല്യാണപ്പെണ്ണിന്റെ നിറം കറുത്തിട്ടും ചെക്കൻ വെളുത്തിട്ടും ആവുമ്പോൾ ഒറ്റ ഫ്രെയിമിൽ മാത്രം വരുന്ന വനിതാ കോൺസ്റ്റബിൾ ഫോട്ടോ ഫിൽട്ടർ ഇട്ട് എടുക്ക് എന്ന് പറയുന്ന സംഭാഷണ ശകലത്തിൽ പോലും സൂക്ഷ്മമായി സിനിമയെ വായിക്കുമ്പോഴാണു എന്തുകൊണ്ട് പോസ്റ്ററുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി എന്ന് ആസ്വാദകനു മനസ്സിലാവുക. അത്തരത്തിൽ ശക്തമായി രാഷ്ട്രീയം പറയുന്ന സിനിമ. അപ്പോഴും അതിനൊക്കെ മീതെയാണു ശാസ്ത്രവും, സ്നേഹവും എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ക്ലൈമാക്സ് വ്യത്യസ്തവും ശക്തവുമായി. വിഷ്ണു ഉണ്ണികൃഷ്ണൻ വളരെ സെലക്റ്റീവ് ആയി സിനിമകൾ ചെയ്യുന്നത് അഭിനന്ദനീയം. മനുഷ്യത്വത്തിനും, ശാസ്ത്രത്തിനും,സ്നേഹത്തിനും സൗഹൃദത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുന്ന ഈ സിനിമ തിയേറ്ററുകളിൽ തഴയപ്പെട്ടേക്കാം. പക്ഷേ, കാലത്തിന്റെ വാ മൂടിക്കെട്ടാൻ കഴിയില്ലല്ലോ. ആ ശബ്ദം എന്നെങ്കിലും പുറത്തു വരാതിരിക്കില്ല.
പ്രത്യേക ലേഖിക