ജില്ലയിലെ 533 കി.മീ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തില്‍

  • Posted on May 31, 2023
  • News
  • By Fazna
  • 135 Views

കൽപ്പറ്റ: -മന്ത്രി പി.എ മുഹമ്മദ് റിയാസ്  *ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍ ജില്ലയിലെ 533 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലായെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ 913.69 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡില്‍ 58.35 ശതമാനം റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലായി. സംസ്ഥാന സര്‍ക്കാരിന്റെ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിയ ജില്ലയും വയനാടാണെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ റോഡ് പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്ത് ബിഎം ആന്റ് ബിസി റോഡുകള്‍ക്ക് 3 വര്‍ഷമാണ് പരിപാലന കാലാവധി. പരിപാലന കാലാവധി കഴിഞ്ഞ റോഡുകളുടെ ഉത്തരവാദിത്വം ഒരു വര്‍ഷത്തേക്ക് കാരാര്‍ നല്‍കുന്ന പുതിയ സംവിധാനം റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നതിന്റെ ഫലം ജില്ലയിലെ റോഡുകളില്‍ പ്രകടമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 913 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡില്‍ 369.36 കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതിയില്‍ പരിപാലിക്കപ്പെടുന്നുണ്ട്. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ 287 കി.മീ റോഡില്‍ 139 കിലോമീറ്ററും, ബത്തേരി 354 കി.മീ റോഡില്‍ 106 കിലോമീറ്ററും, മാനന്തവാടി 271 കി.മീ റോഡില്‍ 122 കി.മീ റണ്ണിംഗ് കോണ്‍ട്രാക്ടാണ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് വയനാട് ജില്ലയിലെ ബിഎം ആന്റ് ബിസി റോഡുകളുടെ ശരാശരി. സംസ്ഥാന സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് ലക്ഷ്യം വച്ച 50 ശതമാനം എന്നുള്ളത് വയനാട് ജില്ല മറികടന്നു. 263.32 കി.മീ റോഡുകളിലും പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ഡി.എല്‍.പി ബോര്‍ഡുകള്‍ സ്ഥാപിച്ചു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍  319.61 കിലോമീറ്റര്‍ റോഡില്‍ മരങ്ങള്‍ മുറിച്ചുമാറ്റുക, ഓവുചാല്‍ വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. സുല്‍ത്താന്‍ ബത്തേരി - ചേരമ്പാടി, ബീനാച്ചി - പനമരം, കല്‍പ്പറ്റ ബൈപാസ്, പച്ചിലക്കാട് - കൈനാട്ടി, മേപ്പാടി - ചൂരല്‍മല റോഡുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like