തുരങ്ക പാതക്ക് പ്രധാന പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ: വയനാടിൻ്റെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് തുരങ്ക പാതക്ക് പ്രധാന പരിഗണനയെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് .പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡിന് കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിക്കായി ശ്രമിക്കുമെന്നും മന്ത്രി. ടി. സിദ്ദീഖ് എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ആനക്കാംപൊയിൽ - കള്ളാടി തുരങ്ക പാതയുടെ നിർമ്മാണത്തിന് വനം വകുപ്പിൻ്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കയാണന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നോർവീജിയൻ സാങ്കേതികത വിദ്യയുടെ സഹായത്തോടെയാണ് തുരങ്ക പാത നിർമ്മിക്കുകയെന്നും നോർവെ സംഘം ഇവിടം സന്ദർശിച്ച് പരിശോധന നടത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ചുരത്തിലെ ഗതാഗത കുരുക്ക് വയനാട്ടുകാരെ മാത്രമല്ല ബാധിക്കുന്നതെന്നും ടൂറിസം മേഖലയെയും സാരമായി ബാധിച്ചു തുടങ്ങിയെന്ന് നിയമ സഭയിൽ ചോദ്യമുന്നയിച്ച ടി സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാത്തതാണ് പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് യാഥാർത്യമാകാൻ വൈകുന്നതെന്ന് മന്ത്രി പറഞ്ഞു.