വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റം; 'ലെറ്റസ് ഗോ ഡിജിറ്റൽ' പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
- Posted on July 08, 2021
- News
- By Sabira Muhammed
- 358 Views
വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം 100 ദിവസത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു.
സംസ്ഥാനത്ത് പാഠ്യപദ്ധതികൾക്ക് സാങ്കേതിക സംവിധാനം ഒരുക്കാൻ 'ലെറ്റസ് ഗോ ഡിജിറ്റൽ' പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയുൾപ്പെടെയുള്ള പാഠ്യപദ്ധതിക്കായാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. ഇതിനായി വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം 100 ദിവസത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത് ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ്.
മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ചു തയ്യാറാക്കിയ എൽ.എം.എസ് നടപ്പിലാക്കും. മൂഡിൽ എലിമന്റ് ഉപയോഗിച്ച് അടുത്ത 100 ദിവസത്തിനുള്ളിൽ വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്റ്റേറ്റ് ഡേറ്റാ സെന്റർ, മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിക്കും.
സർവകലാശാല ലൈബ്രറികളെ കാൾ നെറ്റ് എന്ന ശൃംഖല വഴി പൂർണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനത്തിൽ റ്റ് ലൈബ്രറികളെയും കൊണ്ടുവരും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമടക്കം എല്ലാവർക്കും ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശിൽപശാലകളിലൂടെ ലഭ്യമാക്കാൻ തുടക്കമിട്ടിട്ടുണ്ട്. പദ്ധതി നിർവഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളിൽ ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാവും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പരീക്ഷാ വിഭാഗം എന്നിവരുടേയും കോളേജ് പ്രിൻസിപ്പൽമാരുടേയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.