കോവിഡ് പ്രതിരോധ നടപടിയിൽ കേന്ദ്ര സർക്കാരിന്റെ അനാസ്ഥ; മുതിര്‍ന്ന വൈറോളജിസ്റ് ശാസ്ത്ര സമിതിയില്‍ നിന്നും രാജി വെച്ചു
- Posted on May 17, 2021
- News
- By Sabira Muhammed
- 330 Views
കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയ് മാസത്തില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ഇന്‍സാകോഗ് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്ന ആക്ഷേപത്തിലാണ് ഷാഹിദ് ജമീലിന്റെ രാജി.
മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കോവിഡ് പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറം ഇന്‍സാകോഗില്‍ നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി പ്രത്യേകം നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യം ആണ് ഇന്‍സാകോഗ്. കഴിഞ്ഞ ഡിസംബറിലാണ് കൊറോണ വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി ഈ സ്ഥാപനം സര്‍ക്കാര്‍ ആരംഭിച്ചത്. കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയ് മാസത്തില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ഇന്‍സാകോഗ് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്ന ആക്ഷേപത്തിലാണ് ഷാഹിദ് ജമീലിന്റെ രാജി.
രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെ വൈറസ് വകഭേദങ്ങള്‍ പഠിക്കുന്നതിനായി ഈ സ്ഥാപനം പരിശോധിച്ചിരുന്നു. ഫെബ്രുവരി ആദ്യം തന്നെ പരിശോധനയില്‍ ബി.1.617 എന്ന വകഭേദം കണ്ടെത്തുകയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ് ഡയറക്ടറും ഇന്‍സാകോഗ് അംഗവുമായ അജയ് പരിദയും ഇക്കാര്യം വ്യക്തമാക്കി. മാര്‍ച്ചില്‍ ഈ കണ്ടെത്തല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും ശരിവച്ചു. ഇ484ക്യൂ, എല്‍452ആര്‍ എന്നീ വകഭേദങ്ങള്‍ വളരെയധികം ആശങ്കാകുലമാണെന്നായിരുന്നു കണ്ടെത്തല്‍. മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ചെറുക്കാന്‍ വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നും സമിതി സൂചിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സർക്കാർ ഉചിത നടപടി സ്വീകരിക്കുകയോ ഡേറ്റ വിശകലനം ചെയ്യുകയോ ചെയ്തില്ല. സമീപദിവസങ്ങളില്‍ ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയില്‍ ഇക്കാര്യത്തെ ചൊല്ലി അഭിപ്രായ ഭിന്നതയും ഉണ്ടായി. ഇതിന് പിന്നാലെ ആണ് ഡോ. ഷാഹിദ് ജമീലിന്റെ രാജി. രാജിയെ കുറിച്ച് ഇപ്പോള്‍ തനിക്ക് അറിയിലെന്നും കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസർക്കാർ