സ്വകാര്യ ആശുപത്രികളുടെ പകൽ കൊള്ളക്ക് പൂട്ടിട്ട് സർക്കാർ
- Posted on May 10, 2021
- News
- By Sabira Muhammed
- 308 Views
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ജനറല്‍ വാര്‍ഡുകളില്‍ രജിസ്ട്രേഷന്‍, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഉത്തരവിറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ നടപടിയെ ഹൈക്കോടതി അഭിനന്ദിച്ചു.
1. ജനറല്‍ വാര്‍ഡ്
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 2645 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910 രൂപ.
2. HDU (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്)
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 3795 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ.
3. ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 7800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ.
4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് - 13800 രൂപ, NABH അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15180 രൂപ.
ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്. സര്‍ക്കാര്‍ നടപടിയെ കോടതി അഭിനന്ദിച്ചു. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ വ്യക്തമാക്കി. അസാധാരണ സാഹചര്യമാണന്ന് കണക്കിലെടുക്കണമെന്നും അമിതമായ ചാര്‍ജ് ഈടക്കുന്നത് തടയുകയാണന്നും കോടതി വ്യക്തമാക്കി. ആയിരം രൂപ ദിവസവരുമാനമുള്ള ഒരാള്‍ക്ക് എങ്ങനെ 2-3 ലക്ഷം രൂപാ കൊടുക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ചില ആശുപത്രികള്‍ കൊള്ളയടിക്കുകയാണ്. ഇന്നലെ പോലും പിപിഇ കിറ്റിന് 25000 വാങ്ങിയെന്ന് ചില ബില്ലുകള്‍ ഉയര്‍ത്തി കാട്ടി കോടതി പറഞ്ഞു. കഞ്ഞിക്ക് 1500രൂപയാണ് സ്വകാര്യ ആശുപത്രി വാങ്ങിയത്. ഉയര്‍ന്ന നിരക്ക് വാങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഡിഎംഒമാര്‍ പരാതി സ്വീകരിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സമിതി അപ്പീലുകള്‍ പരിശോധിക്കും. ഓക്‌സിമിറ്ററിന് ഉയര്‍ന്ന വില വാങ്ങുന്നവര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കും. വില സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ആശുപത്രികളുടെ മാത്രം വക്താക്കളായി ഐഎംഎ സംഘടന മാറരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവനെയും പണക്കാരനെയും ഒരു പോലെ കാണാന്‍ ആവില്ലന്ന നിലപാടാണ് ഐഎംഎ സ്വീകരിച്ചത്. അശുപത്രികള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന ഐഎംഎയുടെ വാദം അംഗീകരിക്കാനാവില്ലന്ന് കോടതി പറഞ്ഞു.
ചികിത്സാ നിരക്കും മരുന്നുകളുടെ വില വിവരപട്ടികയും ആശുപത്രികള്‍ ഉടന്‍ പ്രസിദ്ധീകരിക്കണം. ആശുപതികള്‍ അഡ്വാന്‍സ് തുക വാങ്ങാന്‍ അനുവദിക്കില്ല. ഓക്‌സിമീറ്റര്‍, പിപിഇ കിറ്റുകള്‍ എന്നിവക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്ന് അധികാരികള്‍ പരിശോധിക്കണം. പിപിഇ കിറ്റുകളുടെ ചാര്‍ജ് ആനുപാതികമായി മാത്രമായി മാത്രമേ ഈടാക്കാവു. കൂടുതല്‍ ഓക്‌സിജന്‍ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം. സ്വകാര്യ ആശുപത്രികള്‍ ഐസിയു ബെസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്. 50 ശതമാനം ബെഡുകള്‍ ഏറ്റെടുത്ത നടപടി ശ്ലാഘനീയമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ നിരക്കുകള്‍ അംഗീകരിക്കുന്നുവെന്ന് എംഇഎസും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷനും അറിയിച്ചു. ഉത്തരവിന് മുന്‍കാല പ്രാബല്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡിഎംഒ പഴയ ബില്ലുകളൂം പരിശോധിക്കണം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ആശുപത്രികളെ നിരീക്ഷിക്കണമെന്ന് കോടതി അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവില്‍ അതിന് സംവിധാനമുണ്ട്. സ്വകാര്യ എഫ്എല്‍ടിസികളുടെ നിരക്ക് കൂടി സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് രോഗം ആര്‍ക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാര്‍ഗമാവരുതെന്ന് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ചികിത്സ ലഭിക്കാനുള്ള അവകാശം. ഇത് അന്താരാഷ്ട്ര തലത്തില്‍ പോലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പൊതുആരോഗ്യ അടിയന്തിരാവസ്ഥയാണ് നിലവില്‍ ഉള്ളത്. അമിതലാഭം ഉണ്ടാക്കുന്ന ആശുപത്രികളുടെ പട്ടിക കോടതിക്ക് ലഭിച്ചിട്ടുണ്ട്. തല്‍ക്കാലം പേരുകള്‍ പുറത്തു വിടുന്നില്ലെന്നും കോടതി പറഞ്ഞു.