നിശബ്ദ സഞ്ചാരങ്ങൾ, ബെന്യാമിൻ
- Posted on July 30, 2021
- Ezhuthakam
- By Swapna Sasidharan
- 377 Views
പുരുഷന്മാരേക്കാൾ മുൻപേ ഒരു സ്ത്രീ കടൽകടന്നു വിദേശത്ത് ജോലിക്കു പോയിരുന്നു എന്നത് അംഗീകരിച്ചു കൊടുക്കാനുള്ള മടിയും പലർക്കുമുണ്ടായി

രോഗക്കിടക്കയിൽ തന്നെ പരിചരിക്കുന്ന മരിയ എന്ന നഴ്സിന്റെ നിസ്വാർത്ഥമായ സേവനം മനു മാപ്പിള /മനു പി റെജി എന്ന യുവാവിന്റെ മനസ്സിൽ നഴ്സുമാരെപ്പറ്റിയുള്ള ധാരണകളാകെ തിരുത്തിക്കുറിക്കുന്നു. ആശുപത്രിയിൽ ചിലവഴിച്ച ദിവസങ്ങളിലെപ്പോഴോ അയാൾക്കു നാലു തലമുറ മുൻപുള്ള മറിയാമ്മ യോഹന്നാൻ വർഷങ്ങൾക്കു മുൻപേ വിദേശത്ത് നഴ്‌സ് ആയി ജോലിക്കു പോയതും തുടർന്നുണ്ടായ കാര്യങ്ങളും അന്വേഷിച്ചറിയാനുള്ള ആഗ്രഹമുണ്ടാകുന്നു.
കുടുംബത്തിൽ പലരോടും അന്വേഷിച്ചുവെങ്കിലും, ഇന്റർനെറ്റും, ഫോണും തുടങ്ങിയ യാതൊരു സാങ്കേതിക വിദ്യകളും നിലവിലില്ലാതിരുന്ന കാലത്ത് വിദേശത്ത് ജോലിക്കായി പോയ മറിയാമ്മച്ചിയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനാർക്കും കഴിയുന്നില്ല. പുരുഷന്മാരേക്കാൾ മുൻപേ ഒരു സ്ത്രീ ഇത്തരത്തിൽ കടൽകടന്നു വിദേശത്ത് ജോലിക്കു പോയിരുന്നു എന്നത് അംഗീകരിച്ചു കൊടുക്കാനുള്ള മടിയും പലർക്കുമുണ്ടായി.
മറിയാമ്മച്ചി ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ വച്ചു മരണപ്പെട്ടു എന്ന വിവരം ലഭിക്കുന്ന മനു അവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ അങ്ങോട്ടേക്ക് യാത്രയാവുന്നു. ഒടുവിൽ ലക്ഷ്യം പൂർത്തീകരിച്ചു മടങ്ങി വരുമ്പോഴേക്കും മരിയയുടെ മരണ വാർത്ത മനുവിനെ ദുഖത്തിലാഴ്ത്തുന്നു.
100 വർഷങ്ങൾക്കു മുൻപേ നഴ്‌സ് ആയി സേവനമനുഷ്ഠിക്കാൻ ആദ്യം സിംഗപ്പൂരിലും പിന്നീട് ടാൻസാനിയ യിലും ഒറ്റയ്ക്ക് ചെന്നെത്തിയ മറിയാമ്മ യോഹന്നാന്റെ ജീവിതത്തിലൂടെ നാലു തലമുറയ്ക്കിപ്പുറമുള്ള മനു നടത്തിയ യാത്രയുടെ ഒടുവിൽ കോവിഡ് -19 എന്ന മഹാമാരിയും ഒരു ഭാഗമാവുന്നു ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങൾ’ എന്ന നോവലിൽ.
~സ്വപ്ന