ഓപ്പറേഷൻ കുബേര സ്പെഷൽ ഡ്രൈവിൽ വയനാട്ടിൽ മൂന്ന് ബ്ലേഡ് ഇടപാടുകാർക്കെതിരെ കേസ്

കൽപ്പറ്റ:
ബ്ലേഡ് മാഫിയെക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി.
ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ബ്ലേഡ് മാഫിയക്കെതിരെ മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, അമ്പലവയൽ, മീനങ്ങാടി, പുൽപ്പള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇന്ന് (28.11.2022) നടത്തിയ ഓപ്പറേഷൻ കുബേര സ്പെഷ്യൽ ഡ്രൈവിൽ 18 ഓളം സ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളെ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തതിൽ മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ് (47), പുൽപ്പള്ളി പട്ടാണിക്കുപ്പ് സ്വദേശി ജ്യോതിഷ് എം ജെ (35), തമിഴ്നാട് ഈറോഡ് ജില്ലയിലെ ഒപ്പം പാളയം സ്വദേശിയും ഇപ്പോൾ സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് (39) എന്നിവർക്കെതിരെ യാതൊരുവിധ അനുമതി പത്രമോ, ലൈസൻസോ, രേഖകളൊ ഇല്ലാതെ അമിത ആദായത്തിനു വേണ്ടി നിലവിലുള്ള സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമായി വട്ടിപ്പലിശക്ക് പണം കൊടുക്കുന്നതായും, പണം കടം കൊടുത്തതിന് പണം വാങ്ങിയവരിൽ നിന്നും ഈടായി വാങ്ങി സൂക്ഷിച്ചതായ ബാങ്ക് മുദ്രപത്രങ്ങളും, ആധാരങ്ങളും, ആർ. സി. ബുക്കുകളും, ഒപ്പിട്ട ബ്ലാങ്ക് ചെക്ക് ലീഫുകളും സൂക്ഷിച്ചു വെച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ടിയാൻമാർക്കെതിരെ മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ് എന്നയാളുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 380900/- രൂപയും, ഒരു സ്റ്റാമ്പ് പേപ്പറും, 6 ബ്ലാങ്ക് ചെക്ക് ലീഫും, 3 ആർ. സി ബുക്കുകളും, പുൽപ്പള്ളി പട്ടാണിക്കുപ്പ് സ്വദേശി ജ്യോതിഷ് എന്നയാളുടെ വീട്ടിൽ നിന്നും 54000/- രൂപയും, 27 ആധാരങ്ങളും, സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന സതീഷ് എന്നയാളുടെ ക്വാർട്ടേസിൽ നിന്നും 339500/- രൂപയും, ഒരു ബ്ലാങ്ക് ചെക്ക്, 5 ഡയറികളും കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തതെന്നും, ജില്ലയിലെ ബ്ലേഡ് മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി. ആർ. ആനന്ദ് ഐ. പി. എസ് അറിയിച്ചു.