ലൈംഗീക ആരോപണ കേസ്; ആൻഡ്രൂ രാജകുമാരനെതിരെ പുതിയ നീക്കങ്ങൾ

എല്ലാവിധ  സൈനിക രാജകീയ പദവികളും കൊട്ടാരം പിൻവലിച്ചു 

ആന്‍ഡ്രൂ രാജകുമാരനെതിരെ പുതിയ നീക്കങ്ങളുമായിബക്കിംങ്ഹാം കോട്ടാരം. ആൻഡ്രൂവിന്‍റെ എല്ലാവിധ  സൈനിക രാജകീയ പദവികളും കൊട്ടാരം പിൻവലിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ മകനാണ്‌ ആന്‍ഡ്രൂ രാജകുമാരൻ.

എലിസബത്ത് രാജ്ഞിയാണ് ഈ പുതിയ  ഉത്തരവിറക്കിയത്. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഈ നീക്കം.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. രാജ്ഞിയുടെ സമ്മതത്തോടെ  ആന്‍ഡ്രൂവിന്‍റെ രാജകീയ പദവിയായ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ എല്ലാത്തരം സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി.

ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരംപറയുന്നത്. ഇദ്ദേഹത്തിന് ഒരു രാജകീയ പദവിയും ഇനിയുണ്ടാകില്ലെന്നും,  കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ വെച്ച് മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചു കൊടുത്തെന്ന് വിർജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. 

എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്നു തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് വിര്‍ജീനയ്ക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊട്ടാരം രാജകുമാരനെതിരെ തീരുമാനമെടുത്തത്.

കപ്പലിൽ അകപ്പെട്ട 7 ഇന്ത്യക്കാരിൽ 2 മലയാളികളും

Author
Sub-Editor

NAYANA VINEETH

No description...