അവിസ്മരണീയ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ്!
- Posted on April 16, 2021
- Sports
- By Sabira Muhammed
- 344 Views
ഡേവിഡ് മില്ലറും ക്രിസ് മോറിസുമാണ് അവിസ്മരണീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചത്.

കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഡേവിഡ് മില്ലറും ക്രിസ് മോറിസുമാണ് അവിസ്മരണീയമായ വിജയം രാജസ്ഥാന് സമ്മാനിച്ചത്. മൂന്നു വിക്കറ്റിനാണ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസിയെ രാജസ്ഥാന്‍ ഞെട്ടിച്ചത്. സ്‌കോര്‍: ഡല്‍ഹി എട്ടു വിക്കറ്റിന് 147. രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴിന് 150.
148 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ 18ാം ഓവര്‍ വരെ തോല്‍വിയുടെ അടുത്തായിരുന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ കളി തകിടം മറിഞ്ഞു. ഇതിനു ചുക്കാന്‍ പിടിച്ചതാവട്ടെ മോറിസുമായിരുന്നു. 18 ബോളില്‍ നാലു സിക്‌സറുകളടക്കം 36 റണ്‍സുമായി പുറത്താവാതെ അദ്ദേഹം നിലയുറപ്പിച്ചു. ഡേവിഡ് മില്ലര്‍ (62), രാഹുല്‍ തെവാത്തിയ (19), ജയദേവ് ഉനാട്കട്ട് (11*) എന്നിവരായിരുന്നു രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറ്റുള്ളവരെല്ലാം ഒറ്റക്ക സ്‌കോറിനു മടങ്ങി. നായകന്‍ സഞ്ജു (4), ഉൾപ്പടെയുള്ളവർ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഡിസിക്കു വേണ്ടി അവേശ് ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ക്രിസ് വോക്‌സും കാഗിസോ റബാഡയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
നേരത്തേ എട്ടു വിക്കറ്റിന് 147 റണ്‍സാണ് ഡിസിക്കു നേടാനായത്. നായകന്‍ റിഷഭ് പന്തിനൊഴികെ (51) ഒരാൾക്കുപോലും ഡിസി ബാറ്റിങ് നിരയില്‍ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. 32 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് അദ്ദേഹം ടീമിന് വേണ്ടി മികച്ച കളി കാഴ്ചവെച്ചത്. ടോം കറെന്‍ (21), അരങ്ങേറ്റക്കാരന്‍ ലളിത് യാദവ് (20), ക്രിസ് വോക്‌സ് (15*) എന്നിവരാണ് ഡിസി നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച ജയദേവ് ഉനാട്കട്ടാണ് ഡിസി മുന്‍നിരയെ തകര്‍ത്തത്. ആദ്യത്തെ മൂന്നു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. മുസ്തഫിസുര്‍ റഹ്മാന് രണ്ടു വക്കറ്റ് ലഭിച്ചു.
തുടക്കം മോശമായ ഡിസിയുടെ സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സാവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരും പവലിയനില്‍ തിരിച്ചെത്തിയിരുന്നു. ഉനാട്ട്കട്ടിന്റെ അടുത്തടുത്ത ഓവറുകളില്‍ പൃഥ്വിയെ മില്ലറും ധവാനെ സഞ്ജുവും ക്യാച്ച് ചെയ്യുകയായിരുന്നു. രഹാനെ, സ്‌റ്റോയ്‌നിസ് എന്നിവര്‍ ഒരു റണ്ണിന്റെ വ്യത്യാസത്തില്‍ മടങ്ങിയതോടെ ഡിസി നാലിന് 87. ഇതിന് ശേഷമായിരുന്നു ഡിസി ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. പന്തും ലളിതും ചേര്‍ന്ന് 51 റണ്‍സ് ടീം സ്‌കോറിലേക്കു എഴുതിച്ചേര്‍ത്തു. എന്നാല്‍ അപ്രതീക്ഷിതമായി പന്ത് പുറത്തായതോടെ ഡിസിയുടെ താളം തെറ്റി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഡിസി ഒടുവില്‍ 150ല്‍ താഴെ റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.