ലോകം ഉറ്റുനോക്കി മൂന്നുപേർ,
- Posted on February 23, 2021
- Sports
- By Sabira Muhammed
- 326 Views
മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വലിയ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു നാളെ തുടക്കമാവുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നു ഖ്യാതിയുള്ള മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു 2.30 നു കളി തുടങ്ങും. ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ മൂന്നാം ടെസ്റ്റ് പൊടിപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകൾ നിർണായകമണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണം. എന്നാൽ ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും ഫൈനലിനുള്ള യോഗ്യത നേടാം. അതുകൊണ്ട് തന്നെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വലിയ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
അക്ഷര്‍ പട്ടേല്‍,രോഹിത് ശര്‍മ,അജിങ്ക്യ രഹാനെ എന്നിവരാണ് ലോകത്തിനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് . അക്ഷര്‍ പട്ടേല്‍ ഈ പരമ്പരയിൽ രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിചു . രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്പിന്നര്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു . ആദ്യ ഇന്നിങ്‌സില്‍ രോഹിത് നേടിയ 161 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.ബൗളര്‍മാരെ ചുവടുറപ്പിക്കാന്‍ അനുവദിക്കാതെയാണ് രോഹിത് അനായാസം റണ്‍സ് അടിച്ചെടുത്തത്. സീമര്‍മാര്‍ക്കെതിരേ മികച്ച പുള്‍ ഷോട്ടുകളും ഡ്രൈവുകളുമെല്ലാം കളിച്ച അദ്ദേം സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടുകളും അനായാസം കളിച്ചു. റണ്‍സ് നേടാനുള്ള ഒരവസരവും രോഹിത് പാഴാക്കിയില്ല. അദ്ദേഹത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് ശൈലിയാണ് ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 329 റണ്‍സിലെത്തിച്ചത്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഫോം ഇന്ത്യയുടെ വലിയ ആശങ്കകളിലൊന്നായി മാറിയിരിക്കുകയാണ്.അതുകൊണ്ടു തന്നെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വലിയൊരു ഇന്നിങ്‌സ് തന്നെ രഹാനെയില്‍ നിന്നും ടീം ഇന്ത്യയും ആരാധകരും ആഗ്രഹിക്കുന്നുണ്ട്. കെഎല്‍ രാഹുല്‍, ഹനുമാ വിഹാരി (ഇപ്പോള്‍ പരിക്ക്) ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്തിരിക്കെ ടീമിലെ സ്ഥാനം രക്ഷിക്കാന്‍ രഹാനെയ്ക്കു മികച്ച പ്രകടനം നടത്തിയേ തീരൂ.