തമിഴ് ഹാസ്യതാരം വിവേക് യാത്രയായി .
- Posted on April 17, 2021
- Cinima News
- By Sabira Muhammed
- 287 Views
ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് വിവേകിനെ സിനിമ ലോകത്തിന് സമ്മാനിച്ചത്.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടൻ വിവേക് ( 59 ) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ വിരുംബാക്കത്ത് മരണാനന്തര ചടങ്ങുകൾ നടക്കും.
1990 കളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി മാറിയ വിവേകിനെ ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് സിനിമ ലോകത്തിന് സമ്മാനിച്ചത്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും 2009 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ തമിഴ് റീമേക്കായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമായി അഭിനയിച്ചത്.
സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടൻ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കോവിഡ് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ഭയം നീക്കാൻ സുഹൃത്തുക്കളോടൊപ്പം വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കൊവിഡ് വാക്സീൻ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്സീൻ സ്വീകരിക്കണമെന്നും നടൻ ആഹ്വാനം ചെയ്തിരുന്നു. അതേസമയം വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.