കൈവെള്ളയിൽ സഹായമെത്തിക്കാൻ കൊച്ചി നഗരസഭയും !
- Posted on May 07, 2021
- News
- By Sabira Muhammed
- 261 Views
ജനങ്ങളുടെ ഭീതി ഒഴിവാക്കുവാനുളള എല്ലാ പരിശ്രമങ്ങള്‍ക്കും നഗരസഭ മുന്നിലുണ്ടാകുമെന്നും ഏത് പ്രതിസന്ധിഘട്ടത്തെയും നമുക്കൊരുമിച്ച് തരണം ചെയ്യാമെന്നും കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം താണ്ഡവമാടുന്ന പശ്ചാത്തലത്തിൽ കൊച്ചിക്കാരുടെ കൈവെള്ളയിൽ സഹായം എത്തിക്കാൻ ഒരുങ്ങി നഗരസഭയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂമും, മൊബൈൽ മെഡിക്കൽ യൂണിറ്റുമാണ് ഇതിനായി കൊച്ചി നഗരസഭ സജ്ജമാക്കിയത്. ആദരണീയനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ രാവിലെ 9:30 ന് ഉത്ഘാടനം നിർവഹിച്ചതോടെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
അടിയന്തര പരിചരണം ആവശ്യപ്പെട്ട് കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകളിലേക്ക് ബന്ധപ്പെടുന്ന കോവിഡ് രോഗികള്‍ക്ക് വീടുകളിലെത്തി ഓക്സിജനും, പരിചരണവും ലഭ്യമാക്കാനാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വഴി ലക്ഷ്യമിടുന്നത്. കോവിഡ് മൂലമുളള ഭീതി ഒഴിവാക്കുന്നതിന് നഗരസഭയുടെ ഈ ഉദ്യമം സഹായകമാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു. പൂര്‍ണ്ണ സമയവും ഒരു നഴ്സിന്‍റെ സേവനം ലഭ്യമാകുന്ന വിധത്തില്‍ രണ്ട് ആംബുലന്‍സുകളാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒരുക്കിയിട്ടുളളത്. കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടുന്ന രോഗികളുടെ രോഗാവസ്ഥയ്ക്കനുസരിച്ച് ഓക്സിജനും അവശ്യം വേണ്ട മരുന്നുകളും സജ്ജമായിട്ടുളള ആംബുലന്‍സുകളില്‍ രോഗികളുടെ വീടുകളിലെത്തി പരിചരിക്കും. ഇതുകൂടാതെ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും ഓണ്‍ കോളില്‍ ഒരു ഡോക്ടറുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ ഡോക്ടര്‍ക്ക് കൈമാറി രോഗ തീവ്രതക്കനുസരിച്ച് മുന്‍ഗണന നിശ്ചയിച്ചായിരിക്കും രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുന്നത്.
കൺട്രോൾ റൂം ഫോൺ നമ്പറുകൾ
94957 28416, 94957 28516