ഓക്‌സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി.
- Posted on April 24, 2021
- News
- By Sabira Muhammed
- 194 Views
വരും ദിവസങ്ങളിലെ രോഗബാധയെ നേരിടാൻ ഏതുവിധത്തിലാണ് തയ്യാറെടുത്തിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാറിനോട് കോടതി ചോദിച്ചു.
ഗുരുതര പ്രതിസന്ധിയില്‍ രാജ്യത്ത് തുടരുന്ന കോവിഡ് ബാധിതര്‍ക്ക് നല്‍കാനുള്ള ഓക്‌സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാർ ഡല്‍ഹിക്ക് നൽകേണ്ട ഓക്‌സിജന്‍ എപ്പോഴാണ് നൽകുകയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാരാജ അഗ്രസെന്‍ ആശുപത്രി കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചത്. “ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ല . ആരെയും വെറുതെ വിടില്ല. ഡല്‍ഹിക്ക് പ്രതിദിനം 480 മെടിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ഡല്‍ഹിക്ക് ഇതുവരെ 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല,.” എന്നും കോടതി പറഞ്ഞു.
“ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മള്‍ തയ്യാറെടുത്തിരിക്കുന്നത്, കേന്ദ്രത്തോട് കോടതി ചോദിച്ചു.