ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കത്തി കണ്ടെടുക്കാനാകാതെ പൊലീസ്
- Posted on January 12, 2022
- News
- By NAYANA VINEETH
- 185 Views
ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യത
ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. .
കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം. അതിനായി കസ്റ്റഡി അപേക്ഷയും പോലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.
ഇപ്പോൾ അറസ്റ്റിലായവരെ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റു വാങ്ങി ധീരജിന്റെ മൃതദേഹം നാട്ടിലെത്തുമ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍ റിപ്പോർട്ടിലുള്ളത്