തേഞ്ഞിപ്പാലം പോക്‌സോ കേസ്; പൊലീസിനെ വിമർശിച്ച് മലപ്പുറം സിഡബ്ല്യുസി ചെയര്‍മാന്‍
- Posted on January 26, 2022
- News
- By NAYANA VINEETH
- 133 Views
പൊലീസ് ഇരയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു

തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനിടെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് ലംഘിച്ചുവെന്നുമാണ് ആരോപണം.
തേഞ്ഞിപ്പാലം സംഭവത്തില്‍ കുട്ടിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നെങ്കില്‍ കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ കഴിയുമായിരുന്നെന്നും ചെയര്‍മാന്‍ കെ.ഷാജേഷ് പറഞ്ഞു.
അതേസമയം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പൊലീസിന്റെ കള്ളക്കളി തെളിയിക്കുന്നതാണ്.
അലവിക്കെതിരെ രണ്ട് പരാതികളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടി ജീവിച്ചിരുന്ന സമയത്ത് പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു എന്നതായിരുന്നു ആദ്യത്തെ പരാതി. പരാതിയില്‍ അന്ന് ഉത്തര്‍മേഖലാ ഐജി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന്, പ്രതിശ്രുത വരന്റെയോ പെണ്‍കുട്ടിയുടെയോ മൊഴി പോലും എടുക്കാതെ അലവി കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രണ്ടാമത്തേത്, കേസില്‍ പൊലീസിന്റെ അനാസ്ഥയായിരുന്നു. പൊലീസ് ഇരയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍ ഇന്റലിജന്‍സ് എഡിജിപി പൊലീസ് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി.
അന്നത്തെ ഡിസിപിയാണ് അന്വേഷണം നടത്തിയത്. ഇതിലും അലവിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെയോ അമ്മയുടെയോ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരുന്നില്ല.