ലോകായുക്ത നിയമഭേദഗതി; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം
- Posted on January 26, 2022
- News
- By NAYANA VINEETH
- 221 Views
നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല
ലോകായുക്ത ഓർഡിനൻസിനെ നിയപമരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല. 23 വർഷം കുഴപ്പമില്ലാത്ത ലോകായുക്തയ്ക്ക് ഇപ്പോൾ എന്ത് പറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. സിപിഐ തള്ളിപ്പറഞ്ഞതോടെ സർക്കാരിന്റെ തിടുക്കം ബോധ്യപ്പെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
അപ്പീലില്ലാത്തതിനാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
തുടർന്ന് ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാർ നടത്തിയ പ്രതികരണം യുക്തിസഹമല്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.